കൂത്താട്ടുകുളം : എംസി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. നിത്യേനയെന്നോണം ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേരാണ് പരിക്കേറ്റ് ചികിത്സ തേടുന്നത്. ഇന്നലെ രാവിലെ കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തിൽ പാലക്കുഴ സ്വദേശിയായ വയോധികൻ മരിച്ചിരുന്നു. തുടർന്ന് വൈകുന്നേരം 6.30 ഓടെ കാലിക്കട്ട് വളവിനു സമീപം നിർത്തിയിട്ടിരുന്ന എസ്യുവി വാഹനത്തിന് പിന്നിൽ മിനി ഗുഡ്‌സ് വാൻ ഇടിച്ച് ഡ്രൈവർ
ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വന്ന ഗുഡ്‌സ് വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് എസ്യുവിയിൽ ഇടിക്കുകയായിരുന്നു. പാലക്കാട് കുന്നത്ത് ഗോകുൽ (23), മലപ്പുറം കല്ലിങ്കൽ സിനാൻ (22) എന്നിവരെ പരുക്കുകളോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഴ്ചകൾക്ക് മുൻപ് ഇവിടെ നിന്നും 100 മീറ്റർ മാറിയാണ് രോഗിയുമായി എത്തിയ ആംബുലൻസ് അപകടത്തിൽപ്പെട്ട് അഞ്ചുപേർക്ക് പരിക്കേറ്റത്. റോഡിലെ വളവും, ഇറക്കവും വാഹനങ്ങളുടെ അമിതവേഗതയുമെല്ലാമാണ് അപകടകാരണങ്ങളായി നാട്ടുകാർ പറയുന്നത്.
അപകടമേഖലയുടെ സമീപത്തായി രണ്ട് സ്‌കൂളുകൾ സ്ഥിതി ചെയ്യുന്നുണ്ട്. അപകടങ്ങൾ പതിവായിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ആക്ഷേപവും നിലവിലുണ്ട്.
