ഇടുക്കി : ജില്ലയിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന വ്യാപകം പരിശോധന ശക്തമാക്കി പോലീസും എക്സൈസും, ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാൻ ജില്ലയില്‍ പരിശോധന ശക്തമാക്കി എന്നാല്‍ പരിശോധന ശക്തമാകുമ്പോഴും കഞ്ചാവും എംഡിഎംഎയും പോലുള്ള ലഹരി വസ്തുക്കള്‍ യഥേഷ്ടം ജില്ലയില്‍ എത്തുന്നുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്‍റെ നിർദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ഡി-ഹണ്ടിന്‍റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 88 കേസുകള്‍ രജിസ്റ്റർ ചെയ്തു. 93 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നു പേരെ ജയിലിലടച്ചു.
കഴിഞ്ഞ മാസം 22 മുതല്‍ ഒന്നു വരെയായിരുന്നു സംസ്ഥാനവ്യാപക പരിശോധന. ജില്ലയില്‍ നിന്നും 2.03 കിലോ കഞ്ചാവ്, 0.97 ഗ്രാം മെത്താഫെറ്റാമിൻ, 63 കഞ്ചാവ് ബീഡി എന്നിവ പിടികൂടി. ലഹരിക്കെതിരേയുള്ള ജില്ലാ പോലീസിന്‍റെ പ്രവർത്തനങ്ങള്‍ കൂടുതല്‍ ഊർജ്ജിതപ്പെടുത്തി പരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് അറിയിച്ചു.
ലഹരി വില്പനയും ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്‍റെ യോദ്ധാവ് വാട്സാപ്പ് നമ്പറായ 999 59 66666 -ല്‍ അറിയിക്കണം.
ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 27 വരെ ജില്ലയില്‍ എക്സൈസ് രജിസ്റ്റർ ചെയ്തത് 189 എൻ.ഡി.പി.എസ് കേസുകളാണ്. 224 അബ്കാരി കേസുകളും ഇക്കാലയളവില്‍ രജിസ്റ്റർ ചെയ്തു. എൻ.ഡി.പി.എസ് കേസുകളില്‍ 189 പേരെയും അബ്കാരി കേസുകളില്‍ 210 പേരെയും അറസ്റ്റ് ചെയ്തു. മാരക ലഹരിമരുന്നായ എംഡിഎംഎയും ഹാഷീഷ് ഓയിലും അടക്കം പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. കോട – 1010 ലിറ്റർ, ചാരായം – 257.2 ലിറ്റർ, ഇന്ത്യൻ നിർമ്മിത വിദേശമദ്യം – 849.18 ലിറ്റർ, കഞ്ചാവ് -15.695 കിലോ, കഞ്ചാവുചെടി – 92 എണ്ണം, എംഡിഎംഎ – 1.817 ഗ്രാം, ചരസ് – 10 ഗ്രാം, ഹാഷീഷ് ഓയില്‍ – 5.9 ഗ്രാം, നിരോധിത പുകയില ഉത്പന്നങ്ങള്‍ – 19 കിലോ എന്നിവയാണ് പിടികൂടിയത്.
ലഹരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരില്‍ കൂടുതലും ചെറുപ്പക്കാരാണ്. കോളേജ് വിദ്യാർഥികളില്‍ ചിലർ ഇത്തരം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുകയും അതു തുടർന്നു കൊണ്ടുപോകാൻ വില്‍പനക്കാരായി മാറുകയും ചെയ്യുന്നുണ്ട്. വില്‍പനയ്ക്കെത്തുന്ന ലഹരി മരുന്നിന്‍റെ ചെറിയ ഒരു ഭാഗം മാത്രമാണു പിടികൂടുന്നത്. പല കേസുകളിലും പ്രതികളെ രക്ഷിക്കാൻ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
#NewsUpdate #news #LatestNews #nattuvarthakal
ജില്ലയിൽലഹരി ഉൽപ്പന്നങ്ങളുടെ വില്പന വ്യാപകം പരിശോധന ശക്തമാക്കി പോലീസും എക്സൈസും
