കോതമംഗലം : ഭൂതത്താൻകെട്ട് വനത്തിൽ മ്ലാവിനെ വേട്ടയാടി ഇറച്ചി വിറ്റ കേസിലെ രണ്ടു പ്രതികൾക്ക് നാലുവർഷം കഠിനതടവും 15,000 രൂപ വീതം പിഴയും ശിക്ഷ.
ഒന്നാം പ്രതി പിണ്ടിമന മാലിക്കുടിവീട്ടിൽ റെജി (56), രണ്ടാം പ്രതി വണ്ണപ്പുറം വെള്ളിയാങ്കൽ വീട്ടിൽ മനു വിജയൻ (38) എന്നിവരെയാണ് കോതമംഗലം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഇ.എൻ ഹരിദാസൻ ശിക്ഷിച്ചത്.
തുണ്ടത്തിൽ റെയ്ഞ്ചിൽ 2010 മേയ് 15-നാണ് ലൈസൻസ് ഇല്ലാത്ത രണ്ടു തോക്കുമായി അതിക്രമിച്ച് കടന്ന് രണ്ടുവയസുള്ള പെൺമ്ലാവിനെ കൊന്നത്. മ്ലാവിനെ വേട്ടയാടി ഇറച്ചി വിറ്റതിന് വന്യജീവിസംരക്ഷണ നിയമം 1972 പ്രകാരം മൂന്നുവർഷം കഠിനതടവും 10,000 രൂപ വീതം പിഴയും വനത്തിൽ അതിക്രമിച്ച് കയറിയതിന് ഒരുവർഷം കഠിനതടവും 5,000 രൂപ വീതം പിഴയുമാണ് വിധിച്ചത്. മൂന്നുപ്രതികൾ വിചാരണയ്‌ക്കിടെ മരിച്ചിരുന്നു. ഇറച്ചി വാങ്ങിയ പിണ്ടിമന കൊച്ചുതോട്ടം ആശ എൽദോസിനെ തെളിവില്ലാത്തതിനാൽ വിട്ടയച്ചു.
തുണ്ടത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഒഫീസറായിരുന്ന ബി രാഹുലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മ്ലാവിന്റെ ഇറച്ചി പിടികൂടിയത്. ബി രാഹുൽ, മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായിരുന്ന സി രാജേന്ദ്രേൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ ബെൽജി തോമസ് ഹാജരായി.
#nattuvarthakal#NewsUpdate#latestnewstoday#latestnewsupdate#news#kothamangalam
