വണ്ണപ്പുറം: കാളിയാർ- കോയപ്പടി റോഡിലെ കലുങ്കിന്റെ കെട്ട് ഇടിഞ്ഞിട്ട് 3 മാസം കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. 1982 ലാണ് കലുങ്ക് പണിതത്. 2016ലെ പ്രളയകാലത്ത് കലുങ്കിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. കലുങ്കിനു ബലക്ഷയമുണ്ടായതോടെ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം പൂർണമായും നിരോധിച്ചു. കാളിയാറിൽനിന്നു കോയപ്പടി വഴി സെൻ്റ് മേരീസ് എൽപി സ്‌കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും മുള്ളൻകുത്തി, തെന്നത്തൂർ ഭാഗത്തേക്കും യാത്ര ചെയ്യാനുള്ള എളുപ്പവഴിയായിരുന്നു ഇത്. ഒട്ടേറെ സ്‌കൂൾ കുട്ടികളും കാൽനടയാത്രക്കാരും ഉപയോഗിച്ചിരുന്ന റോഡാണിത്.
കലുങ്കു തകർന്നതോടെ വാഹനങ്ങൾ കാളിയാർ-പള്ളിക്കവല വഴി തിരിച്ചു വിട്ടിരിക്കുകയാണ്. പ്രശനം പരിഹരിക്കുന്നതിനായി പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തര യോഗം ചേരുകയും ചെയ്തു.തുടർന്ന് വണ്ണപ്പുറം പഞ്ചായത്തിലെ എ.ഇയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദർശിച്ച് പുതിയ കലുങ്ക് പുനർനിർമിക്കുന്നതിനുള്ള എസ്‌റ്റിമേറ്റ് തയാറാക്കുകയും ചെയ്തു.
ഇതിനു വേണ്ട തുക അനുവദിക്കുന്നത് സംബന്ധിച്ച് എംപി, എംഎൽഎ എന്നിവരുടെ ശ്രദ്ധയിൽപെടുത്തി. ദുരന്തനിവാരണ അതോറിറ്റിയിൽനിന്നു തുക അനുവദിച്ചു തരാമെന്ന് എംഎൽഎ പറഞ്ഞിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജുവും വാർഡ് അംഗമായ വൈസ് പ്രസിഡൻ്റ് ദിവ്യ അനീഷും പറഞ്ഞു. എത്രയും വേഗം കലുങ്ക് പുനർനിർമിച്ച് യാത്രാദുരിതം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
