മൂലമറ്റം: പായയിൽ പൊതിഞ്ഞ് കെട്ടിയ നിലയിൽ പുരുഷൻ്റെ
മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടത് മേലുകാവ് സ്വദേശി സാജൻ സാമുവേൽ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയത് മൂലമറ്റം സ്വദേശികളാണെന്ന് പോലീസ് സംഘത്തിന് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കാഞ്ഞാർ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.
വാഗമൺ സംസ്ഥാനപാതയോരത്തെ തേക്കിൻകൂപ്പിന് സമീപം ടെയിൽ റെയ്‌സ് കനാലിനോട് ചേർന്ന് ചെറുകാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. ഞായറാഴ്ച രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരം ശ്രദ്ധിച്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തി കാഞ്ഞാർ പോലീസിനെ വിവരമറിയിച്ചത്. ഏതാനും സമയത്തിനുള്ളിൽ തന്നെ തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, കാഞ്ഞാർ എസ്.എച്ച്.ഓ ശ്യാം കുമാർ, എസ്.ഐ ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി. ഏതാനും ദിവസം മുമ്പ് കാണാതായ മേലുകാവ് സ്വദേശിയാണോയെന്ന് പ്രാഥമിക പരിശോധനയിൽ സംശയം ഉയർന്നതിനെ തുടർന്ന് മേലുകാവ് പോലീസിനും വിവരം കൈമാറി. ഇതിൻ്റെ അടിസ്ഥാനത്തിൽ പാലാ ഡിവൈ.എസ്.പി കെ. സദൻ, മേലുകാവ് എസ്.എച്ച്.ഒ അഭിലാഷ്, മുട്ടം എസ്.എച്ച്.ഒ ഇ.കെ സോൾജിമോൻ എന്നിവരുടെ നേതൃത്വത്തിലും പോലീസ് സംഘമെത്തി. ഇതേത്തുടർന്നു നടത്തിയ പരിശോധനയിൽ ആണ് മരിച്ച ആളെ കുറിച്ച് വ്യക്തമായത്.
കൊലപ്പെടുത്തി വാഹനത്തിൽ കൊണ്ടു വന്ന മൃതദേഹം ഇവിടെയെത്തിച്ച് ഉപേക്ഷിച്ചതാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് സൂചപ്പിച്ചു. മൃതദേഹം നിലത്തിട്ട് വലിച്ചിഴച്ചതിന്റെ പാടുകളും മറ്റുമുണ്ട്. മാംസ ഭാഗങ്ങൾ ഇളകി ചാടിയതിന്റെ ഏതാനും അവശിഷ്ടങ്ങൾ ചിതറിയ നിലയിലാണ്. സംഭമറിഞ്ഞ് വൻജനക്കൂട്ടം സ്ഥലത്തേക്ക് എത്തിയതോടെ പോലീസ് പ്രദേശം റിബൺ കെട്ടി തിരിച്ചു. ഉച്ചയോടെ ഡോഗ് സ്ക്വാഡും ഫിംഗർ പ്രിൻ്റ് വിദഗ്ധരും ഉൾപ്പെടെയുള്ള ശ്സ്ത്രീയ പരിശോധനാ സംഘം സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ഇതിന് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതും കാപ്പ ചുമത്തി ജയിലിലടച്ചതുമായ യുവാവിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം മേലുകാവ് പോലീസ് സ്റ്റേഷനിൽ ഇയ്യാളുടെ മാതാവ് പരാതി നൽകിയിരുന്നു. കൊല്ലപ്പെട്ട മേലുകാവ് സ്വദേശി സാജൻ സാമുവേൽ കഴിഞ്ഞ ദിവസങ്ങളിൽ അറക്കുളം ഭാഗത്തെത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇയ്യാളുമായി ബന്ധം പുലർത്തിയെന്ന് സംശയിക്കുന്ന ചിലരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്