സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു ;വിദ്യര്‍ത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി

വിദ്യര്‍ത്ഥികളുടെ സമഗ്രമായ വികാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നതെന്ന്
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കായിക മേളയുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകത്തിലെ ഏറ്റവും വലിയ കായികമേളകളായ ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയുടെ പ്രാധാന്യം, പ്രസക്തി, സാധ്യത എന്നിവ കുട്ടികളില്‍ എത്തിക്കുന്നതിനാണ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ അതേ മാതൃകയില്‍ വളരെ വിപുലമായി നടത്തുന്നത്.

ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ നവംബര്‍ 11 വരെയാണ് മേള നടക്കുന്നത്.
47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ നമ്മുടെ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. ആരോഗ്യവും മികച്ച കായിക ക്ഷമതയുള്ള പൗരന്മാര്‍ ഒരു രാജ്യത്തിന്റെ പൊതു സമ്പത്താണ്. കുട്ടികളില്‍ മികച്ച ആരോഗ്യ കായിക സംസ്‌കാരം രൂപപ്പെടുത്തുന്നതിനോടൊപ്പം മികവ് പ്രകടിപ്പിക്കുന്ന കുട്ടികളെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാന കായിക താരങ്ങളായി വളര്‍ത്തിയെടുക്കുക എന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന ലക്ഷ്യം.

24,000 കായിക പ്രതിഭകള്‍ 39 കായിക ഇനങ്ങളില്‍ മത്സരിക്കുകയാണ്. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഈ മേള ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകും. സമൂഹത്തില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചു ള്ള കായിക മേള രാജ്യത്തിന് മാതൃകയാകും.
വിജയികള്‍ക്ക് പ്രൈസ് മണി, മെഡല്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നതിനോടൊപ്പം സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ എവര്‍ റോളിംഗ് ട്രോഫി നല്‍കും.

ദേശീയ നിലവാരത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി 2000 ഒഫിഷ്യല്‍സ്, 500 സെലക്ടര്‍മാര്‍, 2000 വോളണ്ടിയേഴ്സ് എന്നിവരുണ്ടാകും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഠിനമായ കായിക പരിശീലനത്തിലൂടെ മികവ് കൈവരിച്ച് ഈ മേളയുടെ ഭാഗമാകുന്ന കായിക പ്രതിഭകള്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കാനാണ് പരിശ്രമിക്കുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനായി കൊച്ചി മേയര്‍, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ നേതൃത്വത്തില്‍ അധ്യാപക സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി 15 സബ് കമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.

കേവലം ഒരു മത്സരത്തില്‍ പങ്കെടുക്കുന്നതിന് അതീതമായി ഈ മേളയിലെ മത്സര അനുഭവങ്ങള്‍ കായിക താരങ്ങള്‍ക്ക് ജീവിതത്തിന്റെ ഭാഗമാക്കാനുള്ള അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

കായികമേളയുടെ പ്രചരണജാഥകള്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നും തിരുവനന്തപുരം ജില്ലയില്‍ നിന്നും ആരംഭിച്ച് എല്ലാ ജില്ലകളും സന്ദര്‍ശിച്ച് നവംബര്‍ 3 ന് വൈകുന്നേരം എറണാകുളം ജില്ലയില്‍ എത്തിച്ചേരും. തിരുവനന്തപുരത്ത് നിന്ന് എവര്‍ റോളിങ് ട്രോഫിയും കാസര്‍ഗോഡ് നിന്ന് ദീപശിഖയും ഭാഗ്യചിഹ്നം തക്കുടുവും വഹിച്ചാണ് ജാഥകള്‍ സഞ്ചരിക്കുക. എറണാകുളം ജില്ലയിലെത്തുന്ന ജാഥകള്‍ വിപുലമായ സ്വീകരണത്തോടെ ഉദ്ഘാടന വേദിയായ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരും.
കായികമേളമേളയുടെ ഉദ്ഘാടനം നവംബര്‍ 4 ന് വൈകിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വഹിക്കും. മേളയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര താരം മമ്മൂട്ടി നിര്‍വഹിക്കും.

മേളയുടെ സമാപന ചടങ്ങുകളുടെ ഉദ്ഘാടനവും സമ്മാനദാനവും നവംബര്‍ 11 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ജനുവരി 4 മുതല്‍ 8 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംസ്ഥാന സ്‌കൂള്‍ കലോത്സവും നവംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിലായി ആലപ്പുഴയില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവവും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

പഠനനിലവാരം : പോരായ്മകള്‍ പരിശോധിക്കും

അടിസ്ഥാന സൗകര്യ വികസനത്തില്‍ നമുക്ക് മുന്നേറാനായിട്ടുണ്ട്.നിലവില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പാസാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ ഇത് ബാധിച്ചതായാണ് കാണാന്‍ കഴിയുന്നത്. ഇത് പരിശോധിച്ച് വേണ്ട നടപടികള്‍ കൈ കൊള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരു നയമുള്ള സര്‍ക്കാരാണ് നമ്മുടേത്. ഏത് വിദ്യാലയം ആരംഭിക്കണമെങ്കിലും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവും കെ ഇ ആര്‍ പ്രകാരവും നടപടിക്രമങ്ങള്‍ ഉണ്ട്.സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്‍ ഒ സി വാങ്ങേണ്ടതാണ്. എന്നാല്‍ പല വിദ്യാലയങ്ങളും എന്‍ ഒ സി വാങ്ങാതെയാണ് മുന്നോട്ട് പോകുന്നത് .
വിദ്യാലയങ്ങള്‍ അമിതമായ ഫീസും , ഡിപ്പോസിറ്റും വാങ്ങുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് എത്ര സ്‌കൂളുകള്‍ ഈ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പരിശോധിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതായും മന്ത്രി പറഞ്ഞു

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025

ജനുവരി 4 മുതല്‍ 8 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. ജനുവരി 4 ന് രാവിലെ 10.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങള്‍ കൂടി മത്സര ഇനമായി കലോത്സവത്തില്‍ അരങ്ങേറും. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. കലോത്സവത്തിലും കായികോത്സവത്തിലും ഗള്‍ഫ് മേഖലയിലെ കേരള സിലബസിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പങ്കെടുക്കാം എന്നത് ഇത്തവണത്തെ സവിശേഷതയാണ്.

ശാസ്‌ത്രോത്സവം

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 2024 നവംബര്‍ 15 മുതല്‍ 18 വരെയുള്ള തീയതികളിലായി ആലപ്പുഴയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസം,ഹയര്‍സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലങ്ങളിലെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തി പരിചയം,ഐ.ടി. വിഭാഗങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സരയിനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്രമേളയാകും. 4 ദിവസങ്ങളിലായാണ് ശാസ്‌ത്രോത്സവം പൂര്‍ത്തിയാക്കുന്നത്. ആദ്യ ദിവസത്തില്‍ രജിസ്‌ട്രേഷനും അടുത്ത ദിവസങ്ങളില്‍ മത്സരങ്ങളും,പ്രദര്‍ശനവും നടക്കുന്നു. ഏകദേശം 10,000-ത്തോളം മത്സരാര്‍ത്ഥികള്‍ ഈ മേളയില്‍ മാറ്റുരയ്ക്കുന്നുണ്ട്. ശാസ്ത്രം,ഗണിതശാസ്ത്രം,സാമൂഹ്യശാസ്ത്രം,കാലഘട്ടത്തിന്റെ അനിവാര്യതയായ ഐ.റ്റി വിഭാഗം,പ്രവൃത്തിപരിചയം,എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്,എച്ച്.എസ്.എസ്,വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ഫെസ്റ്റും നടത്തുന്നുണ്ട്.

പത്ര സമ്മേളനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ്, അഡീഷണല്‍ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എം കെ ഷൈന്‍ മോന്‍, സി എ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#schoolkayikamela #minister #ernakulamnews #newsupdates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *