മുട്ടം : പാതയോരങ്ങളിൽ അഴുകിയ മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നു. മലങ്കര പെരുമറ്റത്തിന് സമീപം പാതയോരത്താണ് 50ൽപരം പ്ലാസ്റ്റിക്ക് കൂടുകളിൽ കുത്തി നിറച്ച ഡയപ്പറുകൾ രണ്ട് സ്ഥലങ്ങളിലായി തള്ളിയിരിക്കുന്നത്. കൂടാതെ മൂന്നാംമൈലിന് സമീപം പാതയോരത്ത് കഴിഞ്ഞ തിങ്കളാഴ്ച പ്ലാസ്റ്റിക്ക് ചാക്കിൽ നിറച്ച കോഴി മാലിന്യം തള്ളിയിരുന്നു. ശങ്കരപ്പള്ളി വില്ലേജ് ഓഫീസിന് സമീപം അഴുകിയ ഹോട്ടൽ മാലിന്യവും അടുത്ത നാളിൽ തള്ളിയിരുന്നു. ഇതൊക്കെ മഴ വെള്ളത്തിൽ ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന തൊടുപുഴയാറ്റിലേക്കാണ്.
രാത്രിയുടെ മറവിലാണ് ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ നടക്കുന്നത്. ഇതേ തുടർന്ന് കുറ്റക്കരേ കണ്ടെത്താൻ കഴിയുന്നുമില്ല. പെരുമറ്റത്തിന് സമീപം റോഡിന് വീതി കൂട്ടിയ ഭാഗത്ത് പുഴയിലേക്ക് മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നത് പതിവായിരുന്നു. മുട്ടം പഞ്ചായത്തിന്റെ്റെ മുൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ ഇവിടെ കമ്പി വേലി സ്ഥാപിച്ചതിനെ തുടർന്ന് പുഴയിലേക്ക് മാലിന്യം തള്ളുന്നതിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ നാല് ലക്ഷത്തോളം പണം ചിലവഴിച്ച് പഞ്ചായത്ത് സ്ഥാപിച്ച കമ്പി വേലി വള്ളിപ്പടർപ്പും ഇഞ്ചക്കാടും വളർന്ന് നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്.
