കാന്തല്ലൂർ : വേനൽ മഴ അധികം പെയ്യാത്തതിനാൽ ഇത്തവണ കാന്തല്ലൂരിലെ പ്ലം കൃഷിക്ക് നല്ല വിളവ്. ഫാം ടൂറിസവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിപണിയായതിനാൽ നല്ല വിലയും കിട്ടുന്നുണ്ട്. ഗുഹനാഥപുരം പെരുമല, പുത്തൂർ, കീഴാന്തൂർ ഗ്രാമങ്ങളിലാണ് പ്ലം കൃഷി കൂടുതൽ. പൂവിടുന്ന സമയത്ത് മഴ പെയ്‌താൽ വിള കുറയും. ഇത്തവണ വേനൽമഴ പെയ്തില്ല. ആവശ്യത്തിന് തണുപ്പും ഉണ്ടായിരുന്നു. അതുകൊണ്ട് ഗുണം കിട്ടിയത് പ്ലം കൃഷിക്കാണ്. പൂവെല്ലാം കായായി. മുൻ വർഷങ്ങളേക്കാൾ കൂടുതൽ വിളവ് കിട്ടി.സാധാരണ മേയ് തുടങ്ങുമ്പോഴാണ് പ്ലം പാകമാകുന്നത്. ഇത്തവണ ജൂൺ ആദ്യമാണ് വിളവെടുപ്പ് തുടങ്ങിയത്. ഏറ്റവും സ്വാദേറിയ വിക്ടോറിയ പ്ളമ്മാണ് കാന്തല്ലൂരിൽ പരമ്പരാഗതമായി കൃഷിചെയ്‌തുവരുന്നത്. വർഷത്തിൽ ഒരു തവണമാത്രമേ പ്ലം പഴങ്ങൾ ഉണ്ടാവുകയുള്ളൂ. ഒരു കിലോയ്ക്ക് 150 രൂപയാണ് കർഷകന് ഇപ്പോൾ ലഭിക്കുന്നത്. മറയൂരിലെത്തുന്ന വിനോദ സഞ്ചാരികൾ തോട്ടത്തിൽനിന്ന് 200 മുതൽ 225 രൂപവരെ നല്കി വാങ്ങാറുള്ളത് കർഷകന് സഹായകരമാണ്. 10 മുതൽ 15 അടിവരെ ഉയരത്തിൽ വളരുന്ന മരത്തിൽനിന്ന് കാലാവസ്ഥ അനുയോജ്യമാണെങ്കിൽ അൻപതുമുതൽ എഴുപത് കിലോഗ്രാം വരെ പഴങ്ങൾ ലഭിക്കും.30 ഗ്രാംമുതൽ അൻപത് ഗ്രാംവരെയാണ് ഓരോ പ്ലം പഴങ്ങളുടെയും ശരാശരി തൂക്കം. കേരളത്തിൽ ഇവ വ്യാപകമായി കൃഷി ചെയ്യുന്ന ഒരേയൊരിടം കാന്തല്ലൂരിലെ ഗ്രാമങ്ങളിലാണ്. കോളോണിയൽ ഭരണകാലത്ത് ഹൈറേഞ്ചിൽ തേയിലത്തോട്ടങ്ങൾ നിർമിക്കാനെത്തിയ യൂറോപ്യന്മാരാണ് പ്ളം കാന്തല്ലൂരിലും നീലഗിരി മലനിരകളിലും എത്തിച്ചതെന്ന് കരുതുന്നു.
കാന്തല്ലൂരത്തെ പ്ലം കഴിച്ചിട്ടില്ലെങ്കിൽ വന്നോളൂ. പ്ലം സീസണിൽ ടൂറിസ്റ്റുകളെ ആകർഷിച്ച് കാന്തല്ലൂർ
