തിരുവനന്തുപുരം: സംസ്ഥാനത്ത് പ്ലസ്‌വൺ പ്രവേശനത്തിന് സർക്കാർ വർധിപ്പിച്ചത് 73,724 അധിക സീറ്റ്. മാർജിനൽ സീറ്റ് വർധനവിലൂടെ 61,759 സീറ്റും മുൻവർഷങ്ങളിലെ 178 താൽക്കാലിക ബാച്ചിലെ 11,965 സീറ്റും അനുവദിച്ചു. ഹയർ സെക്കൻഡറിയിലെ 4,33,231 സീറ്റും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെ 33,030 സീറ്റുകളും ചേർത്ത് 4,66,261 സീറ്റാണ് ഉപരിപഠനത്തിന് അർഹരായവർക്ക് നിലവിലുള്ളത്. ഐടിഐയിൽ 61,429ഉം പോളിടെക്നിക്കിന് 9990ഉം സീറ്റുണ്ട്. ഇതടക്കം 5,37,680 സീറ്റുകൾ ഉപരിപഠനത്തിനായുണ്ട്. സംസ്ഥാനത്ത് സ്‌റ്റേറ്റ് സിലബസിൽ എസ്എസ്എൽസി പരീക്ഷ വിജയിച്ചത് 4,25,563 വിദ്യാർഥികളാണ്. സിബിഎസ്‌ഇയിൽ 60,272 പേരും ഐസിഎസ്‌ഇ 7185 പേരും പത്താംക്ലാസ് വിജയിച്ചു. ആകെ 4,93,020 പേരാണ് ഉപരിപഠനത്തിനെത്തുന്നത്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും മറ്റ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റാണ് വർധിപ്പിച്ചത്. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം മാർജിനിൽ സീറ്റ് വർധനവും നടത്തി. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെയും അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെയും സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനിൽ സീറ്റും വർധിപ്പിച്ചു.
മലപ്പുറത്ത് ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവമാണ്. മലപ്പുറത്ത് 79,730 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇവിടെ 70,976 ഹയർ സെക്കൻഡറി സീറ്റുകൾ ലഭ്യമാണ്. ഇതിൽ സർക്കാർ സ്കൂളുകളിലെ 33,925 സീറ്റും എയ്ഡഡ് സ്കൂളുകളിലെ 25,765 സീറ്റും അൺ എയ്ഡഡ് സ്കൂളുകളിലെ 11,286 സീറ്റും ഉണ്ട്. കൂടാതെ വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്നിക് തുടങ്ങിയ മേഖലകളിൽ 9214 സീറ്റും ലഭ്യമാണ്. ആകെ 80,190 സീറ്റ് മലപ്പുറത്തുമാത്രം ലഭ്യമാണ്.
#thiruvananthapuram #plusoneseat
