സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.78.69 ശതമാനമാണ് രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതിൽ 2,94888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
കഴിഞ്ഞ വർഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുൻ വർഷത്തേക്കാൾ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്.കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് ഇത്തവണ 16 ദിവസം മുമ്പാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്
വിദ്യാർത്ഥി ജീവിതത്തിന്റെ വഴിത്തിരിവായി കണക്കാക്കുന്നതും സ്കൂൾ ജീവിതത്തിന്റെ അവസാനവുമാണ് ഹയർ സെക്കൻഡറി വിദ്യാഭ്യാസമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
മികച്ച ഗുണനിലവാരത്തോടെ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കി വിദ്യാർത്ഥികളെ ഉന്നത പഠനത്തിനായി ഒരുക്കുകയെന്നതാണ് ലക്ഷ്യം.മികച്ച രീതിയിൽ അധ്യയനം നടന്ന വർഷമാണ് 2023-24 എന്നും മന്ത്രി പറഞ്ഞു. വിജയിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനം. പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് നിരാശ വേണ്ടെന്നും വീണ്ടും വിജയിക്കാമെന്നും മന്ത്രി പറഞ്ഞു. സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും.
നാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് വിദ്യാർത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 29,300 പേരാണ് വി എച്ച് എസ്ഇ പരീക്ഷ എഴുതിയത്. ഏപ്രിൽ മൂന്നിനാണ് ഹയർസെക്കന്ററി മൂല്യ നിർണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകർ പ്ലസ് വൺ പ്ലസ് ടു മൂല്യനിർണ്ണയത്തിൽ പങ്കെടുത്തു. വൊക്കേഷണൽ ഹയർസെക്കന്ററി റഗുലർ വിഭാഗത്തിൽ 27798 കുട്ടികളും 1,502 കുട്ടികൾ അല്ലാതെയും പരീക്ഷ എഴുതിയിട്ടുണ്ട്.
#Plustworesult2024
