ഭാര്യ കിടപ്പിലായതുമുതൽ പരിചരണം സ്വയംഏറ്റെടുത്തു, ഒടുവിൽ ക്രൂരകൊലപാതകംദയനീയാവസ്ഥ താങ്ങാനായില്ലെന്ന് കുറ്റസമ്മതം

മൂവാറ്റുപുഴ: എൺപത്തിനാലാം വയസ്സിൽ ഇത്തരമൊരു കൃത്യം ഇത്രകാലം ഒരുമിച്ചുണ്ടായിരുന്ന ജീവിത പങ്കാളിയോട് ജോസഫ് ചെയ്യുമെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കോ പോലീസിനോ കഴിയുന്നില്ല. മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ കത്രിക്കുട്ടിയെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജോസഫ് കുറ്റസമ്മതം നടത്തിയെങ്കിലും പ്രായവും ജീവിത സാഹചര്യങ്ങളും നോക്കുമ്പോൾ പോലീസിന് സംശയങ്ങളേറെയുണ്ട്.

ഇത്ര പ്രായം ചെന്ന ഒരാൾ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തിലും പുതിയ അനുഭവമാണ്. പ്രതിയായ വയോധികനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും പോലീസ് കുഴഞ്ഞു.

വെള്ളിയാഴ്ച രാത്രി നടന്ന സംഭവമായിട്ടും കസ്റ്റഡിയിലെടുത്ത് ഏറെ വൈകിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

മറ്റാരെങ്കിലുമാണോ കൃത്യം ചെയ്തത് എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ട്. കത്രിക്കുട്ടിയുടെ ദയനീയാവസ്ഥ മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് ജോസഫ് നടത്തിയ കുറ്റസമ്മതം.

വീഴ്ചയെത്തുടർന്ന് ആറു മാസമായി രോഗബാധിതയായി കിടപ്പായിരുന്നു കത്രിക്കുട്ടി. വെള്ളിയാഴ്‌ച രാത്രി 11.30-ഓടെ കരച്ചിൽ കേട്ട് മക്കൾ മുറിയിൽ നോക്കുമ്പോഴാണ് കഴുത്ത് മുറിഞ്ഞ് രക്തം വാർന്ന നിലയിൽ കത്രിക്കുട്ടിയെ കാണുന്നത്. ഇവരുടെ ഇളയ മകൻ ബിജുവും കുടുംബവും മകൾ ജോളിയും ഒപ്പമുണ്ടായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാരുടെ സഹായത്തോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരേ മുറിയിലാണ് ജോസഫും കത്രിക്കുട്ടിയും ഉറങ്ങിയിരുന്നതെന്നും രാത്രി ജോസഫ് പുറത്തേക്കു പോയിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും വീട്ടിൽ നിന്ന് കണ്ടെടുത്തു. എന്നാൽ കൃത്യം നടത്തിയത് ജോസഫാണെന്ന് ആദ്യ ഘട്ടത്തിൽ പോലീസ് ഉറപ്പിച്ചില്ല. ജീവകങ്ങൾ രക്തത്തിൽ കുറയുന്നതടക്കമുള്ള അസുഖങ്ങൾ ജോസഫിനുമുണ്ട്. സോഡിയം കുറഞ്ഞതിന്റെ വിഭ്രാന്തിയിൽ ചെയ്ത പ്രവർത്തിയാകാമെന്ന് പറയുന്നുണ്ടെങ്കിലും പോലീസ് ഇതും സ്ഥിരീകരിച്ചിട്ടില്ല.

ഇൻസ്പെക്ടർ ബി.കെ. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള- ഫൊറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി. കത്രിക്കുട്ടി രോഗാവസ്ഥ കൊണ്ട് ചിലപ്പോൾ ബഹളം കൂട്ടിയിരുന്നതായി സമീപവാസികൾ പറയുന്നു. ജോസഫും കത്രിക്കുട്ടിയും നേരത്തേ വലിയ സ്നേഹത്തിലാണ് കഴിഞ്ഞിരുന്നതെന്നും കിടപ്പായ കാലം മുതൽ ഇദ്ദേഹമാണ് പരിചരിച്ചിരുന്നതെന്നും സമീപവാസികൾ പറഞ്ഞു. പോലീസ് വീട്ടിലുണ്ടായിരുന്നവരെയും ബന്ധുക്കളെയും ചോദ്യം ചെയ്തു.

മക്കൾ: ബെന്നി, ബിജു, സെലിൻ, ജെസ്സി, ജോളി. മരുമക്കൾ: ജോൺ, ജോയി, മിനി, ലത. പോസ്റ്റ്മോർട്ടത്തിനു ശേഷം നിരപ്പ് മാക്സി മില്യൻ കോൾബെ പള്ളി സെമിത്തേരിയിൽ സംസ്ക‌രിച്ചു.

#muvattupuzhanews

Leave a Reply

Your email address will not be published. Required fields are marked *