തിരുവനന്തപുരം: എസ്.എസ്.എൽ.സി.,ഹയർ സെക്കൻഡറി പരീക്ഷാഫലം ഇത്തവണ നേരത്തെ പ്രഖ്യാപിക്കും. എസ്.എസ്.എൽ.സി. മേയ് എട്ടിനും പ്ലസ്ട്രുവിന്റേത് മേയ് ഒമ്പതിനും പ്രഖ്യാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം മേയ് 19-നും ഹയർ സെക്കൻഡറിയിലേത് 25-നുമായിരുന്നു. ടി.എച്ച്.എസ്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലവും മേയ് എട്ടിനുണ്ടാവും. പ്ലസ്ട്രുവിനൊപ്പം വി.എച്ച്.എസ്.ഇ. ഫലവും പ്രഖ്യാപിക്കും.
ഇത്തവണ 4,27,105 പേർ പത്താംക്ലാസ് പരീക്ഷയെഴുതി. ഏപ്രിൽ മൂന്നു മുതൽ 20 വരെ 70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിൽ 10,863 അധ്യാപകർ പങ്കെടുത്തു. ഹയർ സെക്കൻഡറിയിൽ 4,41,120 പേർ പരീക്ഷയെഴുതി. ഏപ്രിൽ മൂന്നു മുതൽ 24 വരെയുള്ള മൂല്യനിർണയത്തിൽ കാൽലക്ഷത്തോളം അധ്യാപകർ പങ്കെടുത്തു.
വി.എച്ച്.എസ്.ഇ.യിൽ റെഗുലർ വിഭാഗത്തിൽ 27,798 വിദ്യാർഥികളും പ്രൈവറ്റിൽ 1,502 പേരും പരീക്ഷയെഴുതി. എട്ടു ക്യാമ്പുകളിലായി 2,200 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കാളികളായി.
പരീക്ഷാഫലം നേരത്തേ പ്രഖ്യാപിക്കുന്നതിനാൽ പ്ലസ് വൺ പ്രവേശനത്തിൽ കഴിഞ്ഞവർഷത്തെ കാലതാമസം ഒഴിവാക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ബാച്ചുകളുടെ ക്രമീകരണമടക്കമുള്ള കാര്യങ്ങളിൽ തയ്യാറെടുപ്പ് നടക്കുന്നു. ഒന്നാംഘട്ട റാങ്ക് ലിസ്റ്റിന്റെ ഭാഗമായിത്തന്നെ പ്രശ്‌നത്തിനു പരിഹാരം കാണും. 25 കുട്ടികളിൽ താഴെയുള്ള ബാച്ചുകൾ നിർത്തുന്നതിൽ പ്രായോഗികപ്രശ്‌നമുണ്ട്. ഈ ബാച്ചുകൾ നിർത്തുമ്പോൾ പ്രദേശത്തെ കുട്ടികളുടെ പഠനത്തിനു പ്രശ്‌നമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.