നെടുങ്കണ്ടം : ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കരുണാപുരം ഭാഗത്ത് ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റുന്നതിന് പാകമായ നിലയിലുള്ള 600 ലിറ്റർ കോടയും ചാരായം വാറ്റുന്നതിനുള്ള വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു.
കരുണാപുരം എടത്വാമെട്ട് കരയിൽ പെരുമാപ്പറമ്പിൽ ഹരികുമാറിനെയാണ് (37) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 200 ലിറ്ററിൻ്റെ മൂന്ന് ബാരലുകളിലായി കോട തയ്യാറാക്കി പറമ്പിലുള്ള തെങ്ങിൻ ചുവട്ടിൽ ഒളിപ്പിച്ച് ചപ്പുകളിട്ട് മൂടിയ നിലയിലാണ് കോടകണ്ടെത്തിയത്. ചാരായം വാറ്റി ലിറ്ററിന് 800 രൂപ നിരക്കിൽ വിൽപ്പന നടത്തിയിരുന്ന പ്രതി മുൻപും അബ്കാരി കേസിൽ ജയിൽ ശിക്ഷയനുഭവിച്ചിട്ടുള്ള ആളാണ്.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഇ.എച്ച് യൂനസിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡുമാരായ ശശീന്ദ്രൻ എൻ.വി, ഷനേജ്, നൗഷാദ് എം, ജോഷി വി.ജെ ,ബൈജു സോമരാജ്, സിവിൽ എക്സൈസ് ഓഫീസർ സോണി തോമസ് എന്നിവരുമാണ് റെയ്ഡിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
