കോട്ടപ്പടി പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. പുലർച്ചെ രണ്ടുമണിയോടെ കിണറ്റിൽ വീണ ആനയെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
മണ്ണുമാന്തിയന്ത്രം ഇതുവരെ കിണറ്റിന് അടുത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ആനയെ കരയ്ക്ക് എത്തിക്കുന്നത് വൈകിയേക്കുമെന്നാണു വിവരം.
ആന കിണറ്റിൽപ്പെട്ടതിനെ തുടർന്ന് നാലുവാർഡുകളിൽ 24 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ 1,2,3,4 വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ആന കിണറ്റിൽനിന്നും സ്വയം കരകയറാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. കഴിഞ്ഞ 10 മണിക്കൂറോളമായി ആന ചതുരാകൃതിയിലുള്ള കിണറ്റിലാണ്. ആന കരയ്ക്കു കയറിയാൽ അക്രമാസക്തനാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ ദൂരേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് അധികൃതർ.
വെളുപ്പിനെ രണ്ടരയോടെയാണ് ഇവിടെ എത്തിയ കാട്ടാനക്കൂട്ടത്തിലെ 10 വയസ്സു തോന്നിക്കുന്ന കൊമ്പൻ ആഴം കുറഞ്ഞ കിണറ്റിൽ വീഴുന്നത്. രാവിലെ എട്ടുമണിയോടെയാണ് ആന കിണറ്റിൽ നിന്ന് സ്വയം കരകയറാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. കിണറിന്റെ ഒരു ഭാഗത്തെ തിട്ട ഇടിച്ച് അതുവഴി മുകളിലേക്ക് കയറാൻ സാധിക്കുമോ എന്നതാണ് മണിക്കൂറുകളായി ആന ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ആനയുടെ ശരീരത്തിൽ ഒട്ടേറെ ഭാഗത്ത് മുറിവേറ്റിട്ടുമുണ്ട്. ആന ഇപ്പോള്‍ ക്ഷീണിതനായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആന വീണ കിണറുള്ള സ്ഥലത്തിന് മൂക്കാൽ കിലോ മീറ്ററോളം അകലെയാണ് ഗതാഗത യോഗ്യമായ റോഡുള്ളത്. അതുകൊണ്ടു തന്നെ മണ്ണുമാന്തി യന്ത്രം കൊണ്ടു വന്ന് കിണർ ഇടിച്ച് ആനയെ കരകയറ്റാനുള്ള ശ്രമങ്ങൾ സംബന്ധിച്ച് രാവിലെ മുതൽ ചർച്ച തുടങ്ങിയിരുന്നു. എന്നാൽ ചെറിയ ഉപറോഡിലേക്ക് എത്തണമെങ്കിൽ പോലും സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ റോഡ് വെട്ടണം. ഇതിനോട് സ്ഥലമുടമ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും ഭീമമായ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
മലയാറ്റൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനംവകുപ്പും എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് ചർച്ചകൾ നടത്തുന്നത്. ആനയെ മയക്കുവെടി വച്ച് മറ്റൊരു മേഖലയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ആന കിണറ്റിൽ നിന്ന് കരകയറിയാൽ പോലും അടുത്തുള്ള വനത്തിലേക്ക് പോവുകയും വീണ്ടും തിരിച്ചെത്തുമെന്നും നാട്ടുകാർ പറയുന്നു. അതുകൊണ്ട് സ്ഥിരമായ ഒരു പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതുപോലെ ആന വീണ കിണർ നന്നാക്കി കുടിവെള്ളം എടുക്കുന്ന രൂപത്തിലാക്കണെങ്കിൽ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും ചിലവ് വരും. ഇതും ഉടൻ നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഒരു ഭാഗത്ത് നാട്ടുകാരുമായി അധികൃതരുടെ ചർച്ച പുരോഗമിക്കുമ്പോൾ തനിയെ കിണറ്റിൽ നിന്ന് കയറാൻ പറ്റുമോ എന്ന ശ്രമത്തിലാണ് ആന.
നിരന്തരം വന്യമൃഗ ശല്യം നേരിടുന്ന പ്രദേശമാണ് ഇവിടം. ആന നിരന്തരം കൃഷി നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും ഇവിടെ പതിവാണ്. ഇതിനെ തുടര്‍ന്ന് നഷ്ടപരിഹാരം തേടി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും രക്ഷയില്ലാത്ത സാഹചര്യത്തിലായിരുന്നു നാട്ടുകാർ. ആന വീണ കിണറാണെങ്കിൽ സമീപത്തെ പത്തോളം വീട്ടുകാർ കുടിവെള്ളം എടുക്കാൻ ഉപയോഗിക്കുന്നതും.
വെളുപ്പിനെ ആന വീണതറിഞ്ഞതോടെ വലിയ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്. തുടർന്ന് വലിയ തോതിൽ പ്രതിഷേധവും ഉണ്ടായി. വന്യമൃഗ ശല്യത്തിന് സ്ഥിരമായ പരിഹാരം ഉണ്ടാകണെന്ന് രേഖാമൂലം എഴുതി നൽകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.