ഇടുക്കി : ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നു കൊടുക്കുന്നതിന് അനുമതി. മെയ് 31 വരെയാണ് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട ദിവസങ്ങളും ഒഴികെയുള്ള ദിനങ്ങളിലായിരിക്കും സന്ദർശനം അനുവദിക്കുക.
സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ച് സിസി ടിവി ക്യാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്റ്ററുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കിയാകും സന്ദർശകരെ പ്രവേശിപ്പിക്കുക. ഡാമിന് സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് ബാരിക്കേഡുകളും മറ്റും ഉപയോഗിച്ചു പ്രവേശനം നിയന്ത്രിക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷം സുരക്ഷ ക്രമീകരണങ്ങളുടെ പേരിൽ അണക്കെട്ടിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ഇടുക്കി അണക്കെട്ടിലെത്തിയ സഞ്ചാരികളിലൊരാൾ പതിനൊന്ന് സ്ഥലത്ത് താഴിട്ട് പൂട്ടിയത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു പ്രവേശനം നിരോധിച്ചത്. പ്രതിഷോധം ശക്തമായതോടെ, കഴിഞ്ഞ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് പത്തു ദിവസം സഞ്ചാരികളെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിച്ചിരുന്നു. ഡിസംബർ 31ന് വീണ്ടും പ്രവേശനം നിരോധിച്ചിരുന്നു.
