കോട്ടയം : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചു. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്‌സിഡന്റ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
2018 ഒക്ടോബർ 20ന് അരയൻങ്കാവ് സെന്റ് ജോർജ് ആശുപത്രിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. 17 കാരനായ വിദ്യാർത്ഥി ഓടിച്ച ബൈക്ക് കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
നിലവിൽ ഇൻഷുറൻസ് കമ്പനിയാണ് കാറിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടതെങ്കിലും ഈ തുക ബൈക്ക് ഓടിച്ച വിദ്യാർത്ഥിയുടെ രക്ഷിതാവിൽ നിന്ന് കമ്പിനിക്ക് ഈടാക്കാമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. ഇൻഷുറൻസ് തുക നൽകാനാവില്ലെന്ന് കമ്പിനി അറിയിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ച് അപകടമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് പോലീസ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
നിയമവിരുദ്ധമായി കുട്ടികൾ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമയ്ക്ക് 25000 പിഴയോ, മൂന്നു മാസം തടവുശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉറപ്പാക്കുന്ന തരത്തിൽ പ്രോസിക്യൂഷൻ നടപടികളുണ്ടാകും.
എന്നാൽ അപകടമുണ്ടാവുകയോ, ആരെങ്കിലും മരിക്കുകയോ ചെയ്‌താൽ നിയമ നടപടികൾ താങ്ങാവുന്നതിലും അപ്പുറമാണെന്ന് മോട്ടോർ ആക്സിഡന്റ് ട്രൈബ്യൂണലിൽ വ്യക്തമാക്കി.
