തൊടുപുഴ : ഭക്ഷണത്തിൽ നിന്നുണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറമേലൂർ നെല്ലിക്കുന്നത്ത് ഗോപാലകൃഷ്ണണൻ്റെയും നിഷയുടെയും മകൾ നിഖിതയാണ് (20) മരിച്ചത്. സ്വകാര്യ കണ്ണട വിൽപ്പന കമ്പനിയുടെ തൊടുപുഴ ഔട്ട്ലറ്റ്ലെറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജി ഉണ്ടാവാൻ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.
അലർജി വഷളായതോടെ നിഖിതയ്ക്ക് ന്യുമോണിയ പിടിപെട്ടിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്‌ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു.
നിഖിതയ്ക്ക്കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തിൽ അലർജി ഉണ്ടായിട്ടുള്ളതായാണ് വിവരം. ഉച്ചഭക്ഷണത്തിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കഴുത്തിന് നീരുവെച്ച് ശ്വാസതടസമുണ്ടായി രക്തസമ്മർദ്ദം താഴ്ന്നു. ഇതോടെ നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെത്തിയശേഷം ഹൃദയാഘാതം ഉണ്ടായതായി ഡോക്‌ടർമാർ പറഞ്ഞു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11 ഓടെ മരണപ്പെടുകയായിരുന്നു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് കേസ് ഷീറ്റ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാലക്കാട് പാമ്പാടി ഐവർമഠം.
