വിവാദ സ്വാമി സന്തോഷ് മാധവൻ അന്തരിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ.

തൊടുപുഴ : വിവാദ സ്വാമി സന്തോഷ് മാധവൻ (50) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വയം സന്യാസപരിവേഷം ചാർത്തിയ സന്തോഷ് മാധവൻ ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വഞ്ചനാക്കുറ്റങ്ങളിൽ അറസ്റ്റിലാകുകയും ചെയ്‌തിരുന്നു. വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെയാണ് സന്തോഷ് മാധവൻ ജീവിച്ചിരുന്നത്.

കട്ടപ്പനയിലെ ദരിദ്രകുടുംബത്തിലായിരുന്നു സന്തോഷിന്റെ ജനനം. കട്ടപ്പന ഇരുപതേക്കറിൽ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവൺമെന്റ് ഹൈസ്ക്കൂളിൽ നിന്നും പത്താം ക്ലാസ് പാസായി. പിന്നീട് നാടുവിടുകയായിരുന്നു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തിൽ ശാന്തിക്കാരനായി. ഇത് ജീവിതത്തിൽ വഴിത്തിരിവായി.

സ്വാമി അമൃതചൈതന്യ എന്ന പേരിൽ ആത്മീയ ജീവിതം നയിച്ച് വന്നിരുന്ന ഇദ്ദേഹത്തെ 40 ലക്ഷം രൂപ തട്ടിയെന്ന ദുബായ് ബിസിനസുകാരി സെറഫിൻ എഡ്വിൻ 2008 ൽ നൽകിയ പരാതിയിലൂടെയാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകൾ പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതിനു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

2009 മേയ് 20-ന് എറണാകുളം അഡീഷണൽ സെഷൻസ് കോടതി സന്തോഷ് മാധവനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഠിപ്പിച്ചു എന്ന കേസിൽ 16 വർഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വർഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. ഇയാളുടെ ഫ്ലാറ്റ് പരിശോധിച്ചപ്പോൾ കടുവത്തോൽ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *