തൃശൂർ: ആംബുലൻസിൻ്റെ ‘വഴി’ തടഞ്ഞ് സ്വകാര്യബസുകളുടെ മരണപാച്ചിൽ. അത്യാസന നിലയിലായ രോഗിയുമായി പോയ ആംബുലൻസിനെയാണ് സ്വകാര്യ ബസുകൾ ‘തടഞ്ഞ’ത്. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ അന്തിക്കാട് പൊലീസ് കേസെടുത്തു. സ്വകാര്യ ബസുകൾ മനഃപ്പൂർവം ആംബുലൻസിന്റെ വഴിമുടക്കി എന്നാണ് പരാതി. പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് തൃശൂരിലെ ആശുപത്രിയിലെത്തിക്കാനുള്ള രോഗിയുമായി പോയ പെരിങ്ങോട്ടുകര ‘സർവതോഭദ്ര’-ത്തിൻ്റെ ആംബുലൻസിനാണ് സ്വകാര്യ ബസുകൾ വഴി കൊടുക്കാതിരുന്നത്.
ഒരു വരിയിൽ ബ്ലോക്കിൽപ്പെട്ട് വാഹനങ്ങൾ ഉണ്ടെങ്കിലും ആംബുലൻസ് പോകുന്ന ഭാഗം ക്ലിയറായിരുന്നു. സൈറൺ മുഴക്കി വന്ന ആംബുലൻസിനെ കണ്ടിട്ടും സ്വകാര്യ ബസുകൾ സൈഡ് കൊടുത്തില്ല. ഇത് ആംബുലൻസ് ഡ്രൈവറാണ് മൊബൈൽ ക്യാമറയിൽ പകർത്തിയത്. രണ്ടു ബസുകൾ ചേർന്ന് റോങ്ങ് സൈഡിൽ കയറി വന്ന് ആംബുലൻസിൻ്റെ വഴി തടഞ്ഞു. അഞ്ച് മിനിറ്റിലധികം രോഗിയുമായി ആംബുലൻസ് വഴിയിൽ കിടന്നു. ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ബസുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അന്തിക്കാട് എസ് ഐ. കെ. അജിത്ത് വ്യക്തമാക്കി.