എറണാകുളം : ചോറ്റാനിക്കരയിൽ പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.
ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച്‌ച രാത്രി 11 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്‌ച രാവിലെ വരെ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് വിവരം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു.
മരിച്ചെന്നുകരുതിയാണ് പ്രതി സ്ഥലം വിട്ടതെന്നും പൊലീസിന് മൊഴി നൽകി. ഞായറാഴ്‌ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയിൽ പെൺകുട്ടിയെ വീടിനുള്ളിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി വെൻ്റിലേറ്ററിൽ തുടരുകയാണ്.
പെൺകുട്ടിയുടെ കഴുത്തിൽ കയർ മുറുക്കിയതിൻ്റെ പാടുകളുണ്ട്. കൈയ്യിലെ മുറിവിൽ ഉറുമ്പ് അരിച്ച നിലയിൽ ആയിരുന്നു. പെൺകുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായുള്ള സംശയം പൊലീസിന് നേരത്തെയുണ്ടായിരുന്നു.