അൻപതോളം കുടുംബങ്ങൾക്ക് വെള്ളമില്ലാതായിട്ട് ഒരു മാസം

വണ്ണപ്പുറം : വെൺമറ്റത്തിനും എഴുപതേക്കറിനും ഇടയിലുള്ള അൻപതോളം കുടുംബങ്ങൾക്കു കുടിവെള്ളമില്ലാതായിട്ട് ഒരു മാസത്തിലേറെയായി. വേനൽ കടുത്തതോടെ പ്രദേശത്തെ ജനങ്ങൾ വലിയ ദുരിതത്തിലാണ്. പലതവണ ജല അതോറിറ്റിയിൽ വിവരം അറിയിച്ചിട്ടും ഒരു പരിഹാരവുമില്ല. വണ്ണപ്പുറം ചേലച്ചുവട് റൂട്ടിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കലുങ്ക് തകർന്നിരുന്നു. അന്നു കലുങ്കിനുണ്ടായ കേടുപാടുകൾ തീർത്തിരുന്നു. എന്നാൽ ഈ സമയത്ത് പൈപ്പിന്റെ തകരാർ പൂർണമായും പരിഹരിച്ചില്ല. ഇതേതുടർന്നാണ് എഴുപതേക്കർ, 40 ഏക്കർ, മുണ്ടൻമുടി മേഖലകളിലും കുടിവെള്ളം മുടങ്ങിയത്.

ഇപ്പോൾ സ്വകാര്യ വ്യക്‌തികളെ സമീപിച്ചാണ് ഇവർ കുടിവെള്ളം ശേഖരിക്കുന്നത്. വേനൽക്കാലത്ത് പ്രദേശത്ത് വെള്ളം കിട്ടുകയില്ലെന്നും അതേസമയം മഴക്കാലത്ത് പ്രദേശമാകെ പൈപ്പ് പൊട്ടി ജല പ്രളയമായിരിക്കുമെന്നും നാട്ടുകാർ പറഞ്ഞു. പൈപ്പിൻ്റെ തകരാറാണ് ഈ പ്രദേശങ്ങളിൽ വെള്ളമെത്താത്തതിനു കാരണം എന്നും വൈകാതെ പ്രശ്നം പരിഹരിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *