മുവാറ്റുപുഴ : മുവാറ്റുപുഴയിൽ ബൈക്കിൽ എത്തി മാലകൾ കവർന്ന സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. മൂവാറ്റുപുഴ വെള്ളൂർകുന്നം കാവുംകരയിൽ മാർക്കറ്റ് ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അർഷാദ് അലിയാണ് പൊലീസിന്റെ പിടിയിലായത്.
പ്രതി ബൈക്കിലെത്തി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തെ എസ്.ബി.ഐ. ബാങ്കിന്റെ എടിഎം ന് മുന്നിൽ നിൽക്കുകയായിരുന്ന യുവതിയുടെ മാല കവർന്നു. തുടർന്ന് വൈകുന്നേരം മൂന്നരയോടെ വെള്ളൂർകുന്നം തൃക്ക ഭാഗത്ത് നിന്ന് നടന്നു പോകുകയായിരുന്ന അംഗണവാടി അധ്യാപികയുടെ മാല അതേ ബൈക്കിൽ വേഷം മാറി എത്തി ഇയാൾ പൊട്ടിച്ചു കൊണ്ടുപോയി.
ആലുവ പമ്പ് ജംഗ്ഷനു സമീപത്ത് നിന്ന് മോഷണം നടത്തിയ ബൈക്കിൽ എത്തിയാണ് മുവാറ്റുപുഴയിൽ മാലകൾ പിടിച്ചുപറിച്ചത്. പ്രതിയെ പറ്റി യാതൊരു തുമ്പും ആദ്യം ലഭിച്ചിരുന്നില്ല. കേസിൽ എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്
മുവാറ്റുപുഴ പരിസരത്തെ മുപ്പത്തോളം സിസിടിവി ക്യാമറകൾ പരിശോധിച്ചും, സമാന കുറ്റകൃത്യത്തിൽ പെട്ടവരെ നിരീക്ഷിച്ചുമാണ് പ്രതി മോഷണത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെത്തി പ്രതിയിലേക്ക് എത്തിയത്. തമിഴ്നാട് ഏർവാടിയിൽ ഒളിച്ചു കഴിയുകയായിരുന്ന ഇയാളെ സാഹസികമായാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
