വണ്ണപ്പുറം: വണ്ണപ്പുറം തൊമ്മൻകുത്ത് റൂട്ടിൽ നടയ്ക്കൽ ബസ് സ്‌റ്റോപ്പിനു സമീപത്തുള്ള കലുങ്ക് അപകടാവസ്‌ഥയിൽ. 41 വർഷങ്ങൾക്കു മുൻപു പണിത കലുങ്കാണിത്. കലുങ്കിന്റെ കോൺക്രീറ്റിനായി ഉപയോഗിച്ചിരുന്ന മെറ്റലും കമ്പിയും സിമൻ്റും അടർന്ന നിലയിലാണ്. റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് ഈ ഭാഗത്ത് ഒരു കലുങ്കുണ്ടെന്ന അടയാളം പോലും കാണാൻ സാധിക്കാത്ത നിലയിലാണ്.
ഏതാനും വർഷങ്ങൾക്ക് മുൻപ് എറണാകുളത്തുനിന്ന് തൊമ്മൻകുത്ത് കാണാൻ എത്തിയ സഞ്ചാരികളുടെ കാർ ഇവിടെ റോഡിന് വട്ടം മറിഞ്ഞിരുന്നു. രാത്രി ആയാൽ റോഡിന്റെ ദിശ മനസ്സിലാക്കാൻ കഴിയില്ലെന്ന് ഡ്രൈവർമാർ പറയുന്നു. വർഷങ്ങൾക്കു മുൻപ് ഇവിടെ ഒരു തെരുവുവിളക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. ഈ ഭാഗത്തുള്ള വളവും ഇറക്കവും മൂലം അപകട സാധ്യത ഏറെയാണ്. വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്.
വണ്ണപ്പുറം ഭാഗത്തുനിന്ന് തൊമ്മൻകുത്ത്, കരിമണ്ണൂർ, ഉടുമ്പന്നൂർ മേഖലകളിലേക്ക് പോകുന്ന പ്രധാന പൊതുമരാമത്തു റോഡ് കൂടിയാണിത്. ഇതിലൂടെ ഒട്ടേറെ ബസ് സർവീസുകളും മറ്റു ചെറുവാഹനങ്ങളും സ്കൂൾ ബസുകളും മറ്റു വാഹന യാത്രക്കാരും കടന്നുപോകുന്നുണ്ട്. കലുങ്കുകൾക്കു എന്തെങ്കിലും സംഭവിച്ചാൽ പ്രധാന ടൗണുകളിലേക്കുള്ള സർവീസുകളും നിലച്ചു പോകാൻ സാധ്യത ഏറെയാണ്. തൊമ്മൻകുത്ത് ടൂറിസ്‌റ്റ് കേന്ദ്രത്തിൽ എത്തിച്ചേരാൻ സഞ്ചാരികൾക്കുള്ള പ്രധാന റോഡു കൂടിയാണിത്. അപകട സ്‌ഥിതി മനസ്സിലാക്കി സമീപവാസികൾ അധികൃതരെ വിവരം അറിയിച്ചെങ്കിലും, ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചിട്ടില്ല. റോഡിലെ കുഴികൾ അടയ്ക്കാനും അധികൃതർ തയാറായിട്ടില്ല.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#vannappuram #kalunk #damaged #news #updates #onlinemedia #നാട്ടുവാർത്തകൾ