കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടപ്പോൾ കടക്കാരനും മാതാവിനും നാലംഗ സംഘത്തിന്റെ മർദ്ദനം

ഇടുക്കി: കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇടുക്കിയിൽ ചെറുകിട വ്യാപാരിയെ നാലംഗ സംഘം കടയിൽ കയറി മർദിച്ചു. നെടുംകണ്ടം ചേമ്പളത്ത് പലചരക്കു വ്യാപാരം നടത്തുന്ന മനോജിനാണ് മർദ്ദനമേറ്റത്. മർദനം തടഞ്ഞ മനോജിന്റെ അമ്മ ജഗദമ്മയ്ക്കും പരിക്കേറ്റു.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. പത്തു പേർ അടങ്ങുന്ന യുവാക്കളുടെ സംഘം ചേമ്പളത്ത് എത്തി. ഇവരിൽ നാലു പേർ സാധനം വാങ്ങാൻ എന്ന വ്യാജേന മനോജിൻറെ കടയിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. മനോജിനെ ഹെൽമറ്റ് ഉപയോഗിച്ചു അടിച്ചു. ബഹളം കേട്ട് സമീപത്തു ചായ കട നടത്തുന്ന മനോജിൻറെ അമ്മ ഓടിയെത്തി. അക്രമികളെ തടയാൻ ശ്രമിയ്ക്കുന്നതിടെ ഇവരെയും യുവാക്കൾ ആക്രമിച്ചു. കടയിലെ സാധനങ്ങളും നശിപ്പിച്ചു.

ആക്രമണം നടത്തിയവരിൽ ഒരാളുടെ കുടുംബാംഗങ്ങൾ കടയിൽ നിന്നും കടമായി പലചരക്ക് സാധനങ്ങൾ വാങ്ങിയിരുന്നു. തുക കൂടിയതോടെ പണം ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് മനോജ് പറയുന്നത്. രണ്ട് ആഴ്ച മുൻപ് പണം ചോദിച്ചതിനെ തുടർന്ന് ഇവർ കടയിൽ എത്തി പ്രശ്നം ഉണ്ടാക്കിയിരുന്നു. മനോജും ജഗദമ്മയും നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരാതിയിൽ നെടുംകണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *