വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പാത പരമ്പരാഗത കാനനപാതയിൽ സൗകര്യങ്ങളൊരുക്കാൻ നടപടി

ഇടുക്കി : മണ്ഡല – മകരവിളക്ക് സീസൺ അടുത്തെത്തിയതോടെ
വണ്ടിപ്പെരിയാർ സത്രം – പുല്ലുമേട് പരമ്പരാഗത കാനനപാതയിൽ അടിസ്‌ഥാന സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് നടപടി തുടങ്ങി. കാനനപാത തെളിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സത്രത്തിൽ നിന്നു 12 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്തു വേണം സന്നിധാനത്തെത്താൻ. കാനനപാതയുടെ ഇരുവശത്തും വളർന്നു നിൽക്കുന്ന കാട്ടുചെടികളാണ് ഇപ്പോൾ വെട്ടിത്തെളിക്കുന്നത്. പെരിയാർ കടുവ സങ്കേതം വെസ്‌റ്റ് ഡപ്യൂട്ടി ഡയറക്‌ടർ എസ്. സന്ദീപിൻ്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.അയ്യപ്പഭക്‌തർ എത്തുന്നതോടെ കാനനപാതയിൽ അര കിലോമീറ്റർ ഇടവിട്ട് ശുദ്ധജലം നൽകാൻ സംവിധാനമുണ്ടാകും. ഭക്‌തരെ കടത്തിവിടുമ്പോൾ സത്രത്തിൽ നിന്ന് ആദ്യത്തെ സംഘത്തിനു മുന്നിൽ, വന്യമൃഗ ആക്രമണം തടയാൻ വനപാലകരുണ്ടാകും. സന്നിധാനത്തു നിന്നു തിരിച്ചെത്തുന്ന അവസാനത്തെ ഭക്‌തർക്കൊപ്പവും ഇവരുണ്ടാകും. വനംവകുപ്പിന്റെ ഡ്രോൺ എത്തിച്ചും വന്യമൃഗസാന്നിധ്യം നിരീക്ഷിക്കും.

102 പേരുടെ മരണത്തിന് ഇടയാക്കിയ പുല്ലുമേട് ദുരന്തത്തെ തുടർന്ന് കോഴിക്കാനം – പുല്ലുമേട് പാത അടച്ചതോടെ സത്രത്തിൽ നിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത കാനനപാത വഴിയാണ് ഭക്തരെ കടത്തിവിടുന്നത്. സത്രത്തിൽ ദേവസ്വം ബോർഡ് ലേലം ചെയ്തു നൽകിയ സ്‌ഥലത്ത് കടകൾ നിർമിക്കാൻ തുടങ്ങിയിട്ടുണ്ട്. പൊലീസിനും ദേവസ്വം ജീവനക്കാർക്കുമുള്ള ഷെഡുകളുടെ പണികളും ആരംഭിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തെ പോലെ തിരക്കുണ്ടായാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്‌ഥലമില്ലാതെ ബുദ്ധിമുട്ടേണ്ടി വരും. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള താൽക്കാലിക ശുചിമുറികളുടെ പണികൾ ഇതുവരെ വണ്ടിപ്പെരിയാർ പഞ്ചായത്ത് തുടങ്ങിയിട്ടില്ല. വണ്ടിപ്പെരിയാറിൽ നിന്നു 14 കിലോമീറ്ററാണ് സത്രത്തിലേക്കുള്ള ദൂരം. ഈ റോഡ് പലയിടത്തും തകർന്നു കിടക്കുകയാണ്. അറ്റകുറ്റപ്പണികളും ഇതുവരെ നടത്തിയിട്ടില്ല.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#mandalakalam #vandiperiyar #sathram #pullumedu #kananapatha #idukki #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *