റവന്യൂ ഉത്തരവുകളുടെ മറവിൽ വ്യാപകമായി പാടം നികത്തുന്നു

തൊടുപുഴ : പഞ്ചായത്തിൽ തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ആർഡിഒ നൽകുന്ന ഉത്തരവുകളുടെ മറവിൽ പാടശേഖരങ്ങൾ വ്യാപകമായി നികത്തപ്പെടുന്നു. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ഭാഗമായുള്ള പ്രാദേശിക നിരീക്ഷണ സമിതിയുടെ കൺവീനറായ കൃഷി ഓഫീസർ നൽകുന്ന മറുപടികളും, വസ്‌തുതകളും പരിശോധിക്കാതെ ഏകപക്ഷീയമാണ് പാടം നികത്തുന്നതിനുള്ള അനുകൂലമായ ഉത്തരവുകൾ ഉണ്ടാകുന്നത്. പഞ്ചായത്തിലെ ഏഴല്ലൂർ ഭാഗത്ത് ഏകദേശം അമ്പത് സെന്റ് സ്ഥലം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി കൊണ്ടിരിക്കുന്നതാണ് വ്യാപകമായ പരാതികൾക്ക് ഇടയായത്. കഴിഞ്ഞ മൂന്നുവർഷക്കാലമായി കുമാരമംഗലം പഞ്ചായത്തിലെ തരിശായി കിടക്കുന്ന മുഴുവൻ കൃഷിയോഗ്യമായ പാടശേഖരങ്ങളും ഹരിത പൂർണ്ണമായ അവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന പദ്ധതികൾ കൃഷിഭവൻ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ റവന്യൂ അധികാരികൾ നൽകുന്ന ഉത്തരവിൻ്റെ മറവിൽ ചില സ്വകാര്യ വ്യക്തികൾ വ്യാപകമായി പാടശേഖരങ്ങൾ നികത്തുന്നത്.

ഒരാഴ്ച‌ മുമ്പ് കുമാരമംഗലം പാടശേഖരത്തിൽ സ്വകാര്യ വ്യക്തി തോട് കൈയേറി കരിങ്കൽ ഭിത്തി നിർമ്മിച്ചത് കൃഷി ഓഫീസറും, വാർഡ് മെമ്പറും, വില്ലേജ് ഓഫീസറും എത്തി തടഞ്ഞിരുന്നു. പഞ്ചായത്തിലെ വിവിധ ഗ്രൂപ്പുകളെ ഉപയോഗിച്ചുകൊണ്ട് പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം പത്തേക്കർ തരിശ് ഭൂമിയിൽ കൃഷിയിറക്കിയിരുന്നു. കുമാരമംഗലത്ത് ഇത്തരത്തിൽ വ്യാപകമായി സ്വകാര്യ വ്യക്തികൾ പാടം നികത്തുന്നത് മൂലം പാരിസ്ഥിതി പ്രശ്‌നങ്ങൾ ഉടലെടുക്കുമെന്നും പ്രദേശത്തെ നീരൊഴുക്കുകൾ തടസ്സപ്പെട്ട് ജലദൗർല്യഭം ഉണ്ടാകുമെന്നും കൃഷിഓഫീസർ അഭിപ്രായപ്പെട്ടു. പാടശേഖരങ്ങൾ മണ്ണിട്ട് നികത്തുന്നതിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും ആവശ്യമായ പരാതികൾ സമർപ്പിക്കുന്നതിനും കാർഷിക വികസന സമിതി യോഗം കൃഷിഓഫീസർ ചുമതലപ്പെടുത്തി. പാടശേഖരങ്ങൾ നികത്തുന്നതിനെതിരെ കർഷകസമൂഹവും പൊതുജനങ്ങളും ജനപ്രതിനിധികളും മുന്നോട്ട് വരണമെന്ന് കുമാരമംഗലം കൃഷി ഓഫീസർ അഭിപ്രായപ്പെട്ടു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#kumaramangalam #panchayath #padam #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *