ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിർമിക്കുന്ന ജൈവവേലി നാട്ടുകാർക്കു വിനയാകുമോ എന്ന് ആശങ്ക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 18 വാർഡുകളിലും ജൈവ വേലിയുടെ നിർമാണമാണ് നടക്കുന്നത്. രണ്ട് പുരയിടങ്ങളുടെ അതിർത്തികളിലോ പൊതുവഴിയുടെ സമീപത്തുള്ള പുരയിടങ്ങളോടു ചേർന്നോ ആണ് സാധാരണയായി ജൈവവേലികൾ നിർമിക്കുന്നത്.എന്നാൽ, വാത്തിക്കുടി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ പൊതുവഴിയിലേക്ക് ഇറക്കി വേലി നിർമിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. ശീമക്കൊന്ന പോലെ അതിവേഗം തഴച്ചു വളരുന്ന ചെടികളുടെ കമ്പുകൾ കൊണ്ടാണ് വേലികൾ നിർമിക്കുന്നത്.
റോഡിനോടു ചേർന്ന് കൊടുംവളവുകളിൽ പോലും ഇത്തരത്തിൽ വേലി കെട്ടുന്നത് വരും നാളുകളിൽ വലിയ അപകടങ്ങൾക്ക് കാരണമാകും. എളുപ്പം പടർന്നു പന്തലിക്കുന്ന ശീമക്കൊന്നയുടെ ശിഖരങ്ങൾ ഇരുവശങ്ങളിൽ നിന്നും റോഡിലേക്ക് വളഞ്ഞ് നിൽക്കുമ്പോൾ പൊതുവേ വീതി കുറഞ്ഞ പഞ്ചായത്ത് റോഡുകളിൽ വലിയ അപകടത്തിന് ഇടയാക്കും. പതിനാറാംകണ്ടം വേഴമ്പശേരി കട റോഡിൽ കൊടും വളവിനോടു ചേർന്നുള്ള ഭാഗത്ത് ഇരുവശങ്ങളിലും വേലി സ്‌ഥാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് ജോലികൾ എങ്ങനെ നിർവഹിക്കണമെന്നു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓരോ പഞ്ചായത്തിലെയും മേറ്റുമാർക്ക് പരിശീലനം നൽകി വരുന്നുണ്ട്. കൃത്യമായ മാനദണ്ഡങ്ങളും നിബന്ധനകളും ഉണ്ടെന്നിരിക്കെ ഇത്തരം പ്രവൃത്തികൾ നാട്ടുകാർക്കു വിനയായി മാറുമെന്നാണ് ആശങ്ക.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#Cheruthoni #vaathikkudipanchayath #jaivaveli #today #news #updates #nattuvarthakal
