കൈക്കൂലി കേസിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് വിജിലൻസിന് മുന്നിൽ ഹാജരായി

തൊടുപുഴ: സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടഫിക്കറ്റ് നൽകാൻ ഒരുലക്ഷം രൂപ തൊടുപുഴ നഗരസഭ അസി. എൻജിനിയർ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാംപ്രതി ചെയർമാൻ സനീഷ് ജോർജ് വിജിലൻസിന് മുന്നിൽ ഹാജരായി. മുട്ടം ഇടുക്കി വിജിലൻസ് യൂണിറ്റ് ഓഫീസിലെത്തിയ ചെയർമാനെ അന്വേഷകസംഘം നാലുമണിക്കൂർ ചോദ്യംചെയ്‌തു. കഴിഞ്ഞ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു. അന്ന് എത്താതിരുന്ന ചെയർമാൻ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ഒരാഴ്‌ച സമയം ആവശ്യപ്പെട്ടിരുന്നു. ഇത് ബുധനാഴ്ച അവസാനിക്കും. ചെയർമാനെ വിശദമായി ചോദ്യംചെയ്തെന്ന് വിജിലൻസ് ഡിവൈഎസ്‌പി ഷാജു ജോസ് പറഞ്ഞു.

പലപ്രാവിശ്യം നഗരസഭയിൽ കയറിയിറങ്ങിയിട്ടും സ്‌കൂളിൻ്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ അസി. എൻജിനിയർക്ക് പണം നൽകേണ്ടി വരുമെന്ന് പറഞ്ഞെന്ന മൊഴിയിൽ ചെയർമാൻ ഉറച്ചുനിന്നു. എഇയെ പലവട്ടം താക്കീത് ചെയ്‌തിട്ടുണ്ട്. എന്നാൽ കൗൺസിലർമാരോ മറ്റാരുമോ രേഖാമൂലം പരാതിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ചുമതലയിൽനിന്ന് മാറ്റിനിർത്താതിരുന്നത്. ചെയർമാൻ ചോദ്യംചെയ്യലിൽ പറഞ്ഞു. ചെയർമാൻ രണ്ട് ഫോണുകൾ വിജിലൻസ് പരിശോധിച്ചു. ഫോണിലൂടെ നടത്തിയ പണമിടപാടുകളുടെ വിവരങ്ങൾ ശേഖരിച്ചു. ചെയർമാന്റെ രണ്ട് ബാങ്ക് അക്കൗണ്ട് നമ്പരുകളും ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിലൂടെ നടത്തിയ പണമിടപാടുകളും പരിശോധിക്കും. അസി. എൻജിനിയറുമായി ചെയർമാൻ പണമിടപാട് നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. അതിന് ശേഷം വീണ്ടും ചെയർമാനെ വിളിപ്പിക്കും. വിജിലൻസ് പറഞ്ഞു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#തൊടുപുഴ #കൈക്കൂലി #സനീഷ്ജോർജ് #വിജിലൻസ്

Leave a Reply

Your email address will not be published. Required fields are marked *