ബാറിന് സമീപം യുവാവിന്റെ മൃതദേഹം: കൊലപാതകമെന്ന് പോലീസ്; മൂന്ന് പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: നഗരത്തിലെ സ്വകാര്യ ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്നുറപ്പിച്ച് പോലീസ്. പുല്ലുവഴിയില്‍ പാണ്ടാംകോട്ടില്‍ ശബരി ബാല്‍ (40) നെയാണ് ഞായറാഴ്ച പുലർച്ചെ 12ഓടെ കച്ചേരിത്താഴത്തെ ബാറിന് മുന്നില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് മൂവാറ്റുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും, മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ചൽപ്പെട്ടി സ്വദേശി ദീപു വർഗ്ഗീസ് (30), തോട്ടഞ്ചേരി സ്വദേശി ആഷിൻ ഷിബി (19), തോട്ടഞ്ചേരി സ്വദേശി ടോജി തോമസ് (24) എന്നിവരെയാണ്കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിനു ശേഷം മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഞായറാഴ്ച ബാറിന് മുന്നിൽ നിൽക്കുകയായിരുന്നു ശബരിയും, ബാറിൽ നിന്ന് ഇറങ്ങി വരികയായിരുന്ന യുവാക്കളും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും, ബിയർ കുപ്പി ഉപയോഗിച്ച് യുവാക്കൾ ശബരിയുടെ തലയിൽ ശക്തമായി അടിക്കുകയും ആയിരുന്നു. തുടർന്ന് അബോധാവസ്ഥയിൽ കണ്ടെത്തിയ ശബരിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിയർ കുപ്പി കൊണ്ട് തലയിലേറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ : മൃദുല. മക്കള്‍ : വൈഷ്ണവ്, വേദിക ഇരുവരും മണ്ണൂര്‍ സെന്റ് ജോര്‍ജ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് .

Leave a Reply

Your email address will not be published. Required fields are marked *