തൊടുപുഴ : പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫലം പരിശോധിക്കുമ്പോൾ ജീവനക്കാരുടെ മേഖലയിലെ അസംതൃപ്തികൾ അടിയന്തിരമായി പരിഹരിക്കപ്പെടണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ക്ഷാമബത്തയും, കഴിഞ്ഞ ശമ്പള പരിഷ്ക്കരണ കുടിശിഖകൾ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനും ഉണ്ടായ വീഴ്ച്ചകൾ ഒരു വിഭാഗത്തെ ആകെ തന്നെ അകറ്റി നിർത്തിയിരിക്കുന്നു. ഒട്ടനവധി കാര്യങ്ങളിൽ ഏറെ പ്രാധാന്യത്തോടെ കാണേണ്ട ഒരു കാര്യമായി ഇത് പരിഗണിക്കപ്പെടേണ്ടതുണ്ട്.
സർവ്വെ ഫീൽഡ്സ്റ്റാഫ് അസോസിയേഷൻ (എസ്എഫ്എസ്എ) 53-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ കെ.എസ് രാഗേഷ്, ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി. ബിനിൽ, എസ്.എഫ്.എസ്.എ സംസ്ഥാന പ്രസിഡന്റ് സി സുധാകരൻ പിള്ള, ജനറൽ സെക്രട്ടറി ജി സജീബ് കുമാർ,സംസ്ഥാന ട്രഷറർ ഐ.സബീന എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി വനിതകൾ ഉൾപ്പടെ നൂറുകണക്കിന് സർവ്വെ ജീവനക്കാർ പങ്കെടുത്ത വിളംബര ജാഥ മങ്ങാട്ടുകവലയിൽ നിന്നാരംഭിച്ച് മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽ നിന്നുമായി 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം ശനിയാഴ്‌ചസമാപിക്കും.