കൊച്ചി: ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു, ഇനി മടക്കമില്ലാത്ത യാത്രയ്ക്കായി. കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ കേരളമാകെ സങ്കടക്കരച്ചിലുയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിനു വേണ്ടി മൃതദേഹങ്ങളിൽ വെളുത്ത പുഷ്പങ്ങൾ അർപ്പിച്ചു.
കേന്ദ്രമന്ത്രിമാരായ കീർത്തി വർധൻ സിങ്, സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സംസ്ഥാന മന്ത്രിമാർ, തമിഴ്‌നാട് വേണ്ടി മന്ത്രി കെ.എസ്.മസ്താൻ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ആദരാഞ്ജലി നേർന്നു. നെഞ്ചുപൊട്ടി ബന്ധുക്കൾ പൊട്ടിക്കരഞ്ഞു. പിന്നീട് ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ മൃതദേഹങ്ങളുമായി വീടുകളിലേക്ക് അവസാന യാത്ര. 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണു കൊച്ചി വിമാനത്താവളത്തിലെത്തിയത്.