തിരുവനന്തപുരം: ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ശ്രമം നടത്തിയ സഹോദരങ്ങൾക്ക് പി.എസ്.സി. ആജീവനാന്ത വിലക്കേർപ്പെടുത്തി. നേമം മണ്ണങ്കൽത്തേരി സ്വദേശികളായ അഖിൽജിത്ത്, അമൽജിത്ത് എന്നിവരെയാണ് പി.എസ്.സി.യുടെ തിരഞ്ഞെടുപ്പ് നടപടികളിൽനിന്നു വിലക്കിയത്.
കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതാൻ എത്തുകയായിരുന്നു. പരീക്ഷയ്ക്ക് മുമ്പുള്ള ആധാർ അധിഷ്ഠിത പരിശോധനയ്ക്കിടെ അനുജൻ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പോലീസിന്റെയും പി.എസ്.സി. വിജിലൻസിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ശിക്ഷ തീരുമാനിച്ചത്.