തൊടുപുഴ : പുഴയോര ബൈപാസിന്റെ പ്രവേശനകവാടത്തിലുള്ള കെട്ടിടം പൊളിച്ചുനീക്കാൻ നഗരസഭയിൽ ചേർന്ന യോഗത്തിൽ തീരുമാനം.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ചേർന്ന യോഗത്തിൽ റോഡിന് തടസ്സമായ കെട്ടിടം ഏറ്റെടുക്കാനും ഇതിനായി പണം അനുവദിക്കാനും തീരുമാനിച്ചു. നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെട്ടിടം ഏറ്റെടുക്കുന്നതിനായി 27 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് ഉടൻ കൈമാറും.
തൊടുപുഴ നഗരത്തിലെ ടൂറിസം വികസനത്തിനും നഗര സൗന്ദര്യത്തിനും മാറ്റു കൂട്ടുന്ന പുഴയോര
ബൈപാസിന്റെ മുൻവശത്ത് തടസമായി നിൽക്കുന്ന കെട്ടിടം പൊളിച്ചുനീക്കുന്നതിലൂടെ ഇവിടുത്തെ ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്ന് നഗരസഭാ ചെയർമാൻ വ്യക്തമാക്കി.
കോലാനി – വെങ്ങല്ലൂർ ബൈപാസിലെ വെങ്ങല്ലൂർ പാലത്തിൻ്റെ സമീപത്ത് നിന്ന് ആരംഭിച്ച് തൊടുപുഴയാറിൻ്റെ തീരത്തുകൂടി തൊടുപുഴ പാലാ റോഡിൽ ധന്വന്തരി ജംഗ്ഷനിൽ എത്തിച്ചേരുന്നതാണ് നഗരത്തിലെ എട്ടാമത്തെ ബൈപാസ് ആയ പുഴയോരം റോഡ്. വാഹന ഗതാഗതത്തിനു പുറമേ, വ്യായാമത്തിനും വിനോദത്തിനും കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൈപാസ് രൂപകൽപന ചെയ്തിരിക്കുന്നത്. പുഴയോരത്തും, മറുവശത്തും പൂമരങ്ങൾവച്ച് പിടിപ്പിച്ചു മനോഹരമാക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾക്കും ഉടൻ തുടക്കമാകുമെന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ പ്രഫ. ജെസി ആന്റണി, ഡെപ്യൂട്ടി തഹസിൽദാർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജനിയർ, റിവർവ്യൂ റോഡ് സംരക്ഷണ സമിതി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.