ജൂലൈ 3 മുതൽ ഏകീകൃത കുർബാന നിർബന്ധം; അംഗീകരിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തെന്ന് സർക്കുലർ

കൊച്ചി :- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന കർശന നിർദേശവുമായി സിറോ മലബാർ സഭ. ജൂലൈ 3നു ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്കു പുറത്തായിരിക്കുമെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോ‌സ്കോ പുത്തൂരും സംയുക്ത‌മായി പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കി. ഈ സർക്കുലർ ജൂൺ 16 ഞായറാഴ്ച്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിർദ്ദേശമുണ്ട്.

ഏകീകൃത കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ രണ്ടുതവണ കത്തുകളിലൂടെയും ഒരു തവണ വിഡിയോ സന്ദേശത്തിലൂടെ നേരിട്ടും ആവശ്യപ്പട്ടതാണെന്നു സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഏകീകൃത കുർബാന അർപ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്ത വൈദികർക്ക് ജൂലൈ നാലാം തീയതി മുതൽ പൗരോഹിത്യ ശുശ്രൂഷയിൽനിന്നു വിലക്കേർപ്പെടുത്തും. ഇത് എല്ലാ വൈദികർക്കും ബാധകമായിരിക്കും. വിലക്കേർപ്പടുത്തുന്ന വൈദികർ കാർമികരായി നടത്തുന്ന വിവാഹങ്ങൾക്കു സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു.

അതിരൂപതയ്ക്കു പുറത്തു സേവനം ചെയ്യുകയോ ഉപരിപഠനം നടത്തുകയോ ചെയ്യുന്ന അതിരൂപതാ വൈദികർ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സത്യവാങ്മൂലം നൽകണം. ഇതു നിശ്ചിത സമയത്തിനുള്ളിൽ നൽകാത്തവർക്കും പൗരോഹിത്യ ശുശ്രൂഷ നിർവഹിക്കുന്നതിനു വിലക്കേർപ്പെടുത്തും. ഇത്തരത്തിൽ സത്യവാങ്മൂലം നൽകുന്നതുവരെ വൈദിക വിദ്യാർഥികൾക്കും പുരോഹിത പട്ടം നൽകില്ല. ജൂലൈ മൂന്നിനുശേഷം ഏകീകൃത രീതിയിൽ അല്ലാതെ അർപ്പിക്കുന്ന കുർബാനയിൽനിന്നു വിട്ടുനിൽക്കണമെന്ന് അതിരൂപതാ സഭാംഗങ്ങളോടും നിർദേശിച്ചിട്ടുണ്ട്.

ഏതാനും വൈദികരും അൽമായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവുമായ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചാരണങ്ങളുമാണു സഭയിലെ കുർബാന തർക്കം ഇത്രമാത്രം സങ്കീർണമാക്കിയതെന്നും സഭാ സംവിധാനത്തെയും അധികാരികളെയും വെല്ലുവിളിച്ചുകൊണ്ടും സഭാപരമായ അച്ചടക്കം പാലിക്കാതെയും കത്തോലിക്കാസഭാ കൂട്ടായ്‌മയിൽ തുടരാൻ അനുവദിക്കില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *