ചാരിറ്റിയുടെ പേരിൽ പുതിയ തട്ടിപ്പ്, കടയുടമയുടെ 60,000 രൂപ കവർന്നു

മൂവാറ്റുപുഴ: അഞ്ച് വീട്ടുകാർക്ക് സൗജന്യമായി നൽകാനുള്ള പലവ്യഞ്ജനം വാങ്ങാനെന്ന വ്യാജേനയെത്തിയ ആൾ കടയുടമയുടെ പണമടങ്ങിയ ബാഗുമായി കടന്നു. കൊച്ചി-മധുര ദേശീയപാതയിൽ മൂവാറ്റുപുഴ വാളകം മേക്കടമ്പ് പള്ളിത്താഴത്ത് പൊങ്ങണത്തിൽ ജോണിന്റെ കടയിൽ ഞായറാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. 60,000 രൂപക്കുമുകളിൽ ബാഗിലുണ്ടായിരുന്നു. തിങ്കളാഴ്ച മാർക്കറ്റിൽ കൊടുക്കാൻ കരുതിവെച്ച പണമാണ് കവർന്നത്.

കറുത്ത പാന്റ്സും വെളുത്ത ഷർട്ടും ധരിച്ചെത്തിയ ആൾ അഞ്ച് പാവപ്പെട്ട വീടുകളിലേക്ക് ഭക്ഷണസാധനങ്ങളുടെ കിറ്റ് നൽകാനുദ്ദേശിക്കുന്നുവെന്നും ലിസ്റ്റ് തയ്യാറാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. കടയുടമ ജോണി ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങിയപ്പോൾ മുതൽ കടയ്ക്കുള്ളിൽ കയറുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. മേക്കടമ്പിൽ തന്നെയുള്ള പോലീസുദ്യോഗസ്ഥൻ റെജിയുടെ വീടിനടുത്തുള്ള ഇരുനില വാർക്ക വീടാണ് തന്റേതെന്നു പരിചയപ്പെടുത്തിയ ഇയാൾ ചൊവ്വാഴ്ച ദുബായ്ക്ക് പോവുകയാണെന്നും പറഞ്ഞു. ഇതിനിടെ കടയിൽ വന്നുപോയ മറ്റുള്ളവർക്ക് ജോണി സാധനങ്ങൾ നൽകി. പണം വാങ്ങി ബാഗിൽ വയ്ക്കുകയും ബാക്കി ബാഗിൽ നിന്നെടുത്ത് കൊടുക്കുകയും ചെയ്തിരുന്നു.

ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങൾ പൊതിഞ്ഞെടുക്കുന്നതിനിടയിൽ കടയിൽ കയറി അരിച്ചാക്കിനു മുകളിൽ ഇരുന്ന ഇയാൾ ഫോണിൽ പലരോടും സംസാരിച്ചു. വീണ്ടും കടയിൽ കയറിയ ഇയാൾ സാധനങ്ങൾ എടുത്തുകൊള്ളാനും ഉടൻ വരാമെന്നും പറഞ്ഞ് പോയി. കുറച്ചു കഴിഞ്ഞാണ് കടയുടമയ്ക്ക് ബാഗ് കാണാനില്ലെന്ന് മനസ്സിലായത്. മേക്കടമ്പിലും വാളകത്ത് മറ്റിടങ്ങളിലും ഇയാളെ കണ്ടു പരിചയമുണ്ടെന്ന് സ്ഥലവാസികൾ പറഞ്ഞു. അമ്പിളി ഹോട്ടലിൽ വരാറുണ്ടെന്ന് മനസ്സിലാക്കി അവിടുത്തെ സി.സി.ടി.വി. പോലീസ് പരിശോധിച്ചെങ്കിലും ഞായറാഴ്ചത്തെ ദൃശ്യങ്ങളിലുണ്ടായിരുന്നില്ല. പള്ളിത്താഴം കവലയിൽ സി.സി.ടി.വികളില്ല.

കടയിൽ സാധരണദിവസങ്ങളിൽ ജോണിയും സഹോദരൻ സ്കറിയയും ഉണ്ടാവും. അപ്പോൾ ഒരാൾ സാധനങ്ങൾ എടുത്തു കൊടുക്കുകയും മറ്റൊരാൾ പണം കൈകാര്യം ചെയ്യുകയുമാണ് രീതി. ഞായറാഴ്ചകളിൽ ജോണി മാത്രമായിരിക്കും. അപ്പോൾ കാഷ് കൗണ്ടറിൽ പലപ്പോഴും ആളുണ്ടാവില്ല. ഇത് മനസ്സിലാക്കിയാണ് പ്രതി മോഷണത്തിനെത്തിയതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *