മൂലമറ്റം : പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കാൻ മടിക്കുന്ന മൂലമറ്റം കോട്ടമല റോഡിൽ മൺറോഡായ 2 കിലോമീറ്റർ മഴയിൽ തകർന്നു. 10.5 കിലോമീറ്റർ ദൂരമുള്ള മൂലമറ്റം കോട്ടമല റോഡിലെ 2 കിലോമീറ്റർ ദൂരമാണ് നിർമാണം നടത്താതെ കിടക്കുന്നത്. പൂർത്തിയാകാത്ത ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പ്രദേശവാസികൾ ശ്രമദാനമായി ഗതാഗതയോഗ്യമാക്കിയിരുന്നു. വേനൽക്കാലത്ത് ചെറുവാഹനങ്ങളടക്കം ഇതുവഴി കടന്നുവന്നിരുന്നതാണ്. എന്നാൽ മഴയെത്തിയതോടെ റോഡ് ചെളിയായി. ഇരുചക്രവാഹനങ്ങളിലടക്കം ഇതുവഴി വരുന്നത് അപകടകരമായിരിക്കുകയാണ്.
അരനൂറ്റാണ്ട് മുമ്പ് ബ്ലോക്ക് പഞ്ചായത്ത് നിർമാണം ആരംഭിച്ച റോഡ് 25 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരുന്നു. 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് വാഗ്‌ദാനം നൽകിയിരുന്നെങ്കിലും പൂർത്തിയായില്ല. ഇനി റോഡിൻ്റെ 1200 മീറ്റർ ഭാഗം മാത്രം ടാർ ചെയ്താൽ റോഡ് ഗതാഗതയോഗ്യമാകും. ഇതിൻ്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് എംഎൽഎ അറിയിച്ചെങ്കിലും നടപടിയില്ല.അറക്കുളം പഞ്ചായത്തിൻ്റെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നമാണ് മൂലമറ്റം കോട്ടമല റോഡ്. ഇതിനായി 5 പതിറ്റാണ്ടിലേറെ ശ്രമം ആരംഭിച്ചതാണ്. തൊടുപുഴ ഭാഗത്തു നിന്നും കട്ടപ്പനയ്ക്കുളള ദൂരം 20 കിലോമീറ്ററോളം കുറയുന്ന റോഡ് യാഥാർത്ഥ്യമായാൽ മൂലമറ്റത്തിന്റെ വികസനത്തിന് ആക്കംകൂട്ടും.
ഇത് പൂർത്തിയാകുന്നതോടെ കോട്ടമല, ചക്കിമാലി, കപ്പക്കാനം, മുല്ലക്കാനം, ഉളുപ്പുണി പ്രദേശത്തുള്ളവർക്ക് കുറഞ്ഞ ദൂരത്തിൽ മൂലമറ്റത്ത് എത്താൻ സാധിക്കും. റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരടക്കം കോടതിയെ സമീപിച്ചതാണ്. നിർമാണം പൂർത്തിയാക്കാൻ കോടതി വിധിച്ചെങ്കിലും നടന്നില്ല. മൂലമറ്റം കോട്ടമല വഴി പൂർത്തിയാക്കിയാൽ ഹൈറേഞ്ചിന്റെ പ്രധാന കവാടങ്ങളിലൊന്നായി മൂലമറ്റം മാറും വാഗമണ്ണിലേക്കുള്ള സഞ്ചാരികൾക്കടക്കം ഏറെ ടൂറിസം സാധ്യതകളുള്ള മേഖലയിലൂടെ കടന്നുപോകുന്ന റോഡ് പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.