തൊടുപുഴ : മൂവാറ്റുപുഴ തൊടുപുഴ സംസ്ഥാനപാതയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് അപകടം. ഇന്ന് രാവിലെ 6.30 ഓടെ മൂവാറ്റുപുഴ ലതാ ബസ്സ്‌റ്റാൻഡിന് സമീപമാണ് അപകടം ഉണ്ടായത്. തൊടുപുഴയിൽ നിന്ന് മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയും, ഇടിയേറ്റ കാർ മുന്നോട്ട് നീങ്ങി മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന സ്വകര്യ ബസിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡ്രൈവർ കൊച്ചി നേവൽ ബേസ് ഉദ്യോഗസ്ഥനായ തൊടുപുഴ സ്വദേശി സൗപർണ്ണികയിൽ സജീവ് കുമാർ (58) പരിക്കേറ്റു.
നിസാരമായി പരിക്കേറ്റ സജീവ് കുമാറിനെ മൂവാറ്റുപുഴയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന് സമീപത്തായി നിർത്തിയിട്ടിരുന്ന കാറുടമ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിയാക്കാൻ കയറിയതിനാലും വാഹനത്തിൽ യാത്രക്കാരില്ലാത്തതിനാലും വൻ അപകടമാണ് ഒഴിവായത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഇരുകാറുകളും പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് മൂവാറ്റുപുഴ തൊടുപുഴ സംസ്ഥാനപാതയിൽ ഗതാഗതം സ്തംഭിക്കുകയും മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തി ഗതാഗതം പുനഃസ്ഥാപിക്കുകയും മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിന് മുമ്പും ഇവിടെ സമാനമായരീതിയിൽ അപടകം ഉണ്ടായിട്ടുണ്ട്.