ഊട്ടിയിൽ സഞ്ചാരികളുടെ തിരക്കേറുന്നു; കറങ്ങാൻ സർക്യൂട്ട് ബസുകൾ, എല്ലാ സ്ഥലത്തേക്കും ഒറ്റ പാസ്

തെക്കേ ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ ഊട്ടി സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കനത്ത ചൂടിൽനിന്നു രക്ഷതേടി ജനം ഊട്ടിയിലേക്ക് ഒഴുകുവാൻ തുടങ്ങി. ഇവരെ വരവേൽക്കാൻ ജില്ലാ ഭരണകൂടവും ഹോർട്ടിക്കൾച്ചർ വകുപ്പും വിനോദസഞ്ചാരവകുപ്പും എല്ലാ സംവിധാനങ്ങളും ഒരുക്കുന്ന തിരക്കിലാണ്.

മേയ് 17 മുതൽ നടക്കുന്ന ലോകപ്രശസ്‌തമായ പുഷ്‌പമേള ഗംഭീരമാക്കാൻ ഊട്ടി സസ്യോദ്യാനത്തിൽ ക്രമീകരണങ്ങൾ നടന്നുവരികയാണ്. 35,000 ചെടിച്ചട്ടികളിൽ വളർത്തിയ ചെടികൾ പൂവണിയാൻ തുടങ്ങി. വെയിലിൽ ഇവ വാടാതിരിക്കാൻ ഗ്ലാസ് ഷീറ്റ് പതിച്ച ഗ്യാലറിയിലേക്ക് മാറ്റി. ഈ വർണക്കാഴ്ച സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. ശനിയാഴ്ചമുതൽ സഞ്ചാരികൾ കൂടുതലായി എത്തിയതോടെ പോലീസ് ഊട്ടിയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

ഗൂഡല്ലൂർ ഭാഗങ്ങളിൽനിന്നു വരുന്ന വാനുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഫിംഗർ പോസ്റ്റിൽ ഗോൾഫ് ക്ലബ്ബ് റോഡിൽ പാർക്കുചെയ്യണം. കൂനൂർ ഭാഗത്തുനിന്നു വരുന്നവ ആവിൻ മൈതാനത്ത് പാർക്കുചെയ്യണം. ഈ നിയന്ത്രണം മേയ് 31 വരെ ഉണ്ടായിരിക്കും. ഇവിടെനിന്നു സഞ്ചാരികൾക്ക് പ്രത്യേകമായി ഒരുക്കിയ സർക്യുട്ട് ബസിൽ കയറി വിവിധ ഉല്ലാസകേന്ദ്രങ്ങളിൽ സന്ദർശിക്കാം. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ചാർജ്.

ടിക്കറ്റിനുപകരം പാസാണ് നൽകുക. ഈ പാസുപയോഗിച്ച് സസ്യോദ്യാനം, ദോഡാബെട്ട, ബോട്ട് ഹൗസ്, റോസ് ഗാർഡൻ, ടീ ഫാക്ടറി, ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ യാത്രചെയ്യാം. ഓരോ അരമണിക്കൂറിളും ഓരോ പോയന്റിലും ഒരു ബസ് എത്തും. ഒരുദിവസം എപ്പോൾ വേണമെങ്കിലും മാറിമാറി യാത്രചെയ്യാം. ഇതിനായി ശനിയാഴ്‌ചമുതൽ 20 സ്പെഷൽ ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്.

ഇനിയുള്ള ദിവസങ്ങളിൽ ഊട്ടിയിലേക്ക് വരുന്നവർ താമസിക്കാൻ മുറികൾ മുൻകൂട്ടി ബുക്കുചെയ്യുന്നത് നല്ലതായിരിക്കും. തിരക്കുള്ള ദിവസങ്ങളിൽ സഞ്ചാരികൾ മുറികിട്ടാതെ വിഷമിക്കുന്നത് പതിവാണ്. പ്ലാസ്റ്റിക് ക്യാരിബാഗ്, ഒരിക്കൽ ഉപയോഗിക്കുന്ന പ്ലെയ്‌റ്റ്, ഗ്ലാസ്, കുടിവെള്ള പ്ലാസ്റ്റിക് കുപ്പികൾ എന്നിവ കൊണ്ടുവരാതിരിക്കുക. പിഴ നൽകേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *