കൊച്ചി : മൂവാറ്റുപുഴ വാളകത്ത് ആൾക്കൂട്ടത്തിൻ്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസിന്റെ മൃതദേഹം നാലാം ദിവസവും മോർച്ചറിയിൽ തന്നെ.
ഉറ്റബന്ധുക്കൾ എത്താൻ വൈകുന്നതാണ് മൃതദേഹം ഇപ്പോഴും മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ തുടരാൻ കാരണം. എന്നാൽ സാമ്പത്തിക പരാതീനതകൾ മൂലം കുടുംബത്തിന് എത്താൻ സാധിക്കാതെ വന്നാൽ ഉപജീവനത്തിനെത്തിയ മണ്ണിൽ തന്നെ മൃതദേഹം സംസ്കരിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.
ഈ മാസം അഞ്ചിനു രാത്രിയാണ് മൂവാറ്റുപുഴയിലെ വാളകത്ത് പെൺസുഹൃത്തിനെ കാണാനെത്തിയ അരുണാചൽ പ്രദേശ് സ്വദേശിയായ അശോക് ദാസിനെ നാട്ടുകാർ കെട്ടിയിട്ടു മർദ്ദിച്ചു കൊന്നത്.
നെഞ്ചിലും കഴുത്തിലുമേറ്റ മർദ്ദനങ്ങളാണു മരണത്തിന് ഇടയാക്കിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാട്ടുകാരായ 10 പേർ സംഭവത്തിൽ അറസ്റ്റിലായി.
