ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

തൊടുപുഴ : ബാങ്കിൻ്റെ ജപ്‌തി നോട്ടീസ് ലഭിച്ച ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കാളിയാർ മുള്ളൻകുത്തി കുഴിയാമ്പിൽ ബെന്നി (54) യെയാണ് അയൽവാസിയുടെ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈട് വസ്തു ജപ്തി ചെയ്യുന്നതിനു മുന്നോടിയായി നോട്ടിസ് ലഭിച്ചതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.

2013 ൽ തൊടുപുഴ കാർഷിക വികസന ബാങ്കിൽനിന്ന് രണ്ടു ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. ഇതിൽ കുറച്ച് തവണകൾ അടയ്ക്കുകയും ചെയ്തു. മുൻപ് ഇയാൾ നാഗാലാൻഡിൽ അധ്യാപകനായിരുന്നു. നാല് വർഷം മുൻപാണ് തിരിച്ചു വന്നത് നാഗാലാൻഡിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ ഇയാൾക്ക് ഹൃദയസംബന്ധമായ രോഗം പിടിപെടുകയും ഭാര്യക്ക് അസുഖം വരികയും ചെയ്‌തത്. ഇതോടെ വായ്പ് തിരിച്ചടവ് മുടങ്ങി. രണ്ടു ലക്ഷം ആയിരുന്ന ലോൺ പലിശയും പിഴ പലിശയും ചേർന്ന് ഇരട്ടിയോളമായി.

ഇതിനെ തുടർന്ന് ബാങ്ക് ജപ്‌തിക്ക് മുന്നോടിയായി പത്ര പരസ്യം നൽകുമെന്ന് കാട്ടി നോട്ടിസ് നൽകി. ബെന്നിയുടെ രണ്ടു പെൺ മക്കളിൽ ഒരാൾ നഴ്സിംഗിനും മറ്റൊരാൾ പ്ലസ് ടു വിനും പഠിക്കുകയാണ്. വായ്‌പ കുടിശികയും ഇവരുടെ പഠന ചെലവും കണ്ടെത്താൻ കഴിയാത്തത് ബെന്നിയെ തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്‌ച പുലർച്ചെയാണ് അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ ബെന്നിയെ കണ്ടത്. അതേ സമയം ഇയാൾ മരിക്കുന്നതിന് തലേ ദിവസം വീട്ടിൽ കലഹം ഉണ്ടാകുകയും തുടർന്ന് കാളിയാർ പോലീസ് എത്തി ഭാര്യയെയും മകളെയും ഇവിടെ നിന്ന് മാറ്റിയിരുന്നു. ഭാര്യ നൽകിയ മൊഴിയിൽ വായ്‌പ എടുത്തത് സംബന്ധിച്ച പ്രശ്‌നമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാൽ വായ്പ‌ കുടിശികയുള്ള എല്ലാവർക്കും നോട്ടീസ് അയച്ചതല്ലാതെ ജപ്‌തി നടപടികളിലേക്ക് ബാങ്ക് കടന്നിട്ടില്ലന്ന് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *