ഒന്നരകോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് കടത്തിയ മാമലക്കണ്ടം സ്വദേശി ഉൾപ്പെടെ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്ത് വെളി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപെട്ടയിൽ പി.എസ്. അപ്പു (29), തൃശൂർ തലൂർ കളപ്പുരക്കൽ കെ.എസ്. അനന്തു (30) എന്നിവരെയാണ് എക്സൈസ് സംഘം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടിയത്. ഇടപാടുകാർക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിൽ, നാല്ഗ്രാം മെത്താംഫിറ്റമിൻ, 334 എം.ഡി.എം.എ പില്ലുകൾ എന്നിവയും കണ്ടെത്തി. ഇവരില്‍നിന്ന് 63,500 രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും കണ്ടെത്തി. മൊബൈൽ നമ്പര്‍ പിന്തുടരാതിരിക്കാൻ നൂതനമാര്‍ഗങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന പ്രധാനകണ്ണികളാണിവർ. വിൽപനക്കാർ നാട്ടിലുള്ള എജന്‍റ് മുഖേന ആവശ്യക്കാരെ കണ്ടെത്തിയശേഷം ‘‘ഡ്രോപ്പ്” സിസ്റ്റം ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. വെർച്വൽ നമ്പറുകള്‍ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ജില്ലയിൽ ആദ്യമായാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പിടികൂടുന്നത്.
ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രശാന്ത്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഷിബു പി. ബെഞ്ചമിൻ, സി.വി. വേണു, ഇ.കെ.അനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ, എ.പി.അരുൺ, വി.ബി. വിപിൻ, വനിതസിവിൽ എക്സൈസ് ഓഫിസർ ഷൈനി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ എ.ജെ. വർഗീസ് എന്നിവർ പങ്കെടുത്തു.
#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #drugs #alappuzha #mamalakkandam #dropsystem

