ഇടുക്കി:തട്ടേക്കണ്ണിയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ തട്ടേക്കണ്ണി വലിയകുന്നത്ത് ഡെൽഫിനെ(28) കരിമണൽ പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്ച രാവിലെയാണ് തട്ടേക്കണ്ണി ചെറിയാംകുന്നേൽ മോഹനൻ (58)നെ അയൽവാസിയുടെ വീട്ടുമുറ്റത്ത് ബോധരഹിതനായി കണ്ടെത്തിയത്. ഇതിൽ സംശയം തോന്നിയ പൊലീസ് ഡെൽഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മദ്യപാനത്തിനിടെ പ്രകോപിതനായ ഡെൽഫിൻ മോഹനനെ മർദിച്ച് മുറ്റത്ത് തള്ളുകയായിരുന്നു. പുലർച്ചെ മോഹനൻ വീട്ടുമുറ്റത്ത് ചലനമറ്റ് കിടക്കുന്നത് കണ്ട ഡെൽഫിന്റെ ഭാര്യയാണ് അയൽവാസികളെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും മോഹനൻ്റെ മകനും ചേർന്ന് നേര്യമംഗലം സിഎച്ച്സിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇടുക്കി ഡിവൈഎസ്‌പി ജിൽസൺ മാത്യുവിന്റെ നിർദേശ പ്രകാരം കരിമണൽ പൊലീസ് എസ്എച്ച്‌ഒ കെ.എസ്. സുരേഷ്‌കുമാർ, എസ്.ഐ.മാരായ രാജേഷ്, ജോളി എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം ചൊവ്വാഴ്ച വൈകിട്ട് ഡെൽഫിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
