തൊടുപുഴ : നൂറുകണക്കിനു സഞ്ചാരികളെ ആകർഷിക്കുന്ന തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്ററിന്റെ വികസനം വനംവകുപ്പിൻ്റെ എതിർപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലാണെന്നും ഇതിനു പരിഹാരം ഉണ്ടാക്കണമെന്നും കരിമണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രമേയം. മനോഹരമായ വെള്ളച്ചാട്ടവും ഗുഹകളും പ്രകൃതി സൗന്ദര്യവും നിറഞ്ഞ സഞ്ചാരികളുടെ ഇഷ്‌ട ഇടമാണ് തൊമ്മൻകുത്ത്. ഇപ്പോൾ ഏഴുനില കുത്തു വരെ മാത്രമാണ് സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഇവിടെനിന്ന് 6 കിലോമീറ്റർ സഞ്ചരിച്ചാൽ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ചെകുത്താൻ കുത്തിലെത്താം. മുത്തികുത്ത്, കടച്ചിയാർകുത്ത്, പളുങ്കൻ അള്ള്, തേൻകുഴികുത്ത് തുടങ്ങി ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. ഈ സ്‌ഥലങ്ങൾ സന്ദർശിക്കാൻ വനംവകുപ്പ് തടസ്സം നിൽക്കുകയാണ്.
ആവശ്യത്തിനു ഗൈഡുമാരും ഇവിടെയുണ്ടെങ്കിലും കൂപ്പ് റോഡിലൂടെ സഞ്ചരിക്കാനും അനുമതിയില്ലാത്ത സ്ഥിതിയാണ്. ട്രക്കിങ്ങിനും ഓഫ് റോഡ് ടൂറിസത്തിനുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയാത്തതും സഞ്ചാരികളെ നിരാശരാക്കുന്നു. കൂപ്പ് റോഡിലൂടെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലുള്ള വാഹനങ്ങൾ ഏർപ്പെടുത്തിയാൽ കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തും. തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന്റെ സമീപ പ്രദേശങ്ങളായ ആനയാടിക്കുത്ത്, കോട്ടപ്പാറ, കാറ്റാടിക്കടവ്, മീനുളിയാൻപാറ, മക്കുവള്ളി, പാൽകുളംമേട്, കീഴാർകുത്ത്, മനയത്തടം എന്നീ പ്രകൃതി രമണീയമായ സ്‌ഥലങ്ങൾ കൂടി ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് രൂപീകരിച്ച് ട്രക്കിങ്ങിനും ഓഫ് റോഡ് ടൂറിസത്തിനും അവസരം ഒരുക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1