ഉടുമ്പന്നൂർ: കിണറ്റിൽ വീണ മദ്ധ്യവയസ്കനെയും പിന്നാലെ രക്ഷിക്കാനിറങ്ങി കുടുങ്ങിയ വ്യക്തിയെയും തൊടുപുഴ അഗ്നി രക്ഷാസേന രക്ഷിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെ ഉടുമ്പന്നൂർ പളിക്കാമുറിയിലായിരുന്നു സംഭവം. ഉടുമ്പന്നൂർ സ്വദേശിയായ ആശാരിപറമ്പിൽ ഹസൻ ഉമ്മറാണ് (60) കിണറ്റിൽ വീണത്. പനച്ചിക്കൽ സിദ്ദിക്കിന്റെ തോട്ടത്തിൽ റബർ വെട്ടി നടക്കുന്നതിനിടെ അബദ്ധവശാൽ സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. ചുറ്റുമതിൽ ഇല്ലാത്ത കിണറിന് 25 അടി താഴ്ചയും അതിൽ മൂന്നടിയോളം വെള്ലവും ഉണ്ടായിരുന്നു. നിലവിളി ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തി. ഇക്കൂട്ടത്തിൽ നെല്ലിശ്ശേരിയിൽ അലിയാർ കൊന്താലം കിണറ്റിൽ ഇറങ്ങി ഹസനെ വെള്ലത്തിൽ നിന്ന് ഉയർത്തി നിറുത്തി. എന്നാൽ പരിക്കേറ്റയാളെ പുറത്തെത്തിക്കാൻ അലിയാറിന് സാധിക്കാത്തതിനാൽ സഹായത്തിനായി അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻതന്നെ തൊടുപുഴയിൽ നിന്ന് സീനിയർ ഫയർ ഓഫീസർ ബിബിൻ എ. തങ്കപ്പൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി. തുടർന്ന് റെസ്ക്യൂ നെറ്റിൽ പരിക്കേറ്റയാളെ ആദ്യവും രക്ഷിക്കാൻ ഇറങ്ങിയയാളെ രണ്ടാമതും സുരക്ഷിതമായി കരയ്ക്കെത്തിച്ചു. കിണറ്റിൽ വീണ ഹസ്സനെ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. സീനിയർ ഫയർ ഓഫീസർ പി.എൻ. അനൂപ്, ഫയർ ഓഫീസർമാരായ എൻ.എസ്. അജയ്കുമാർ, ശരത് എസ്, ഫ്രിജിൻ എഫ്.എസ്, ഹോം ഗാർഡ് ടി.കെ. മുസ്തഫ, സിവിൽ ഡിഫൻസ് വോളണ്ടിയർ അൻസാരി മുഹമ്മദ് എന്നിവരായിരുന്നു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
