ഐഎസ്ആർഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ് സെൻ്ററിൽ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02 GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയർന്നത്.
രാജ്യത്തെ പ്രധാന ബഹിരാകാശ പരീക്ഷണങ്ങൾക്കൊക്കെ കവാടമായി മാറിയത് സതീഷ് ധവാൻ സ്പെയിസ് സെൻ്ററാണ്. 1971 ൽ ആണ് ഐഎസ്ആർഒ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നത്. പിന്നീടങ്ങോട്ട് സൂര്യനേയും ചന്ദ്രനേയും ചൊവ്വയേയും ഒക്കെ പഠിക്കാനും പരിചിതമാക്കാനും സതീഷ് ധവാൻ സ്പെയിസ് സെന്റർ നിർണായക പങ്കുവഹിച്ചു. ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ, എസ്ആർഇ തുടങ്ങി ഒടുവിൽ സ്പെയിസ് ഡോക്കിങ് എന്ന ചരിത്രമുഹൂർത്തത്തിനും തുക്കമിട്ടത് ഇവിടെ നിന്ന് തന്നെ.
2 വിക്ഷേപണത്തറകളാണ് സതീഷ് ധവാൻ സ്പെയിസ് സെൻ്ററിൽ ഉള്ളത്. മൂന്നാം വിക്ഷേപണത്തറ നാല് വർഷത്തിനുള്ളിൽ സാധ്യമാകും. റോക്കറ്റുകളുടെ ഘടകങ്ങൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യം തുടങ്ങി റേഞ്ച് ഓപ്പറേഷന് വരെ സൗകര്യമുണ്ട് ശ്രീഹരിക്കോട്ടയിൽ. ഗഗൻയാൻ, ശുക്രയാൻ, നാലാം ചന്ദ്രയാൻ, ബഹിരാകാശ നിലയ നിർമാണം തുടങ്ങി എല്ലാ വരുംകാല ചരിത്രദൗത്യങ്ങൾക്കും പഠനങ്ങൾക്കും പിന്നിൽ സതീഷ് ധവാൻ സ്പെയിസ് സെൻ്ററും ഉണ്ടാകും.