തൊടുപുഴ : തൊടുപുഴ ജില്ലാ ആശുപത്രിയിൽ നഴ്‌സുമാരുടെ അധിക തസ്തിക സൃഷ്ട്‌ടിച്ച് ആവശ്യമായ നിയമനം നടത്താത്തത് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി. അമിത ജോലി ഭാരം കാരണം നഴ്സുമാർക്ക് കൃത്യസമയത്ത് അവധി പോലും എടുക്കാൻ കഴിയാത്ത അവസ്‌ഥയാണ്. നഴ്‌സിങ് സൂപ്രണ്ട് തസ്തിക പോലും ഇവിടെയില്ല. 5 വർഷം മുൻപാണ് തൊടുപുഴ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തിയത്. എന്നിട്ടും ഇതുവരെ നഴ്സിങ് സൂപ്രണ്ട് തസ്‌തിക സൃഷ്‌ടിക്കാൻ നടപടി ഉണ്ടായിട്ടില്ല. ഡപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് (1), സീനിയർ നഴ്സിങ് ഓഫിസർ (7), നഴ്സിങ് ഓഫിസർ (28), നഴ്‌സിങ് അസിസ്‌റ്റന്റ് 10, ഹോസ്‌പിറ്റൽ അറ്റൻഡൻ്റ് ഗ്രേഡ് 1 (2), ഗ്രേഡ് 2 (16) എന്നിങ്ങനെയാണ് ജീവനക്കാരുടെ കണക്ക്. 64 പേർ മാത്രമാണ് ജോലി ചെയ്യുന്നത്.
6 രോഗികൾക്ക് ഒരു നഴ്‌സ് വേണമെന്നാണു കണക്ക്. എന്നാൽ നിലവിൽ 50 രോഗികൾക്ക് ഒരു നഴ്സ‌് എന്ന നിലയിലാണ് ആശുപത്രിയുടെ പ്രവർത്തനം. ഏറെ ശ്രദ്ധ ആവശ്യമായ ഐസിയുവിൽ ഒരു രോഗിക്ക് ഒരു നഴ്‌സാണ് കണക്ക്. ഇവിടെയും സമാന സ്‌ഥിതി തന്നെയാണ്. ദിനംപ്രതി 750 രോഗികൾ എത്തുന്ന ജില്ലാ ആശുപത്രിയിലാണ് ഈ ദുരവസ്‌ഥ. നഴ്‌സുമാരുടെ ഒഴിവ് നിലവിലുണ്ടെങ്കിലും തസ്‌തിക സൃഷ്‌ടിച്ച് ഒഴിവ് നികത്തപ്പെടുന്നില്ലെന്നു ജീവനക്കാർ പറയുന്നു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#idukki #district #hospital #nurses #shortage #today #news #updates #nattuvarthakal