ഉപതെരഞ്ഞെടുപ്പ് നാളെ ; പരസ്യപ്രചാരണം അവസാനിച്ചു

തൊടുപുഴ: നഗരസഭ ഒൻപതാം വാർഡിലേക്ക് നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു. ജോർജ് ജോൺ കൊച്ചുപറമ്പിൽ -യുഡിഎഫ് സ്വതന്ത്രൻ, ബാബു ജോർജ് -എൽഡിഎഫ് സ്വതന്ത്രൻ, രാജേഷ് പൂവാശേരിൽ-ബിജെപി, റൂബി വർഗീസ്- ആംആദ്‌മി പാർട്ടി എന്നിവരാണ് മൽസര രംഗത്തുള്ളത്. നഗരസഭയിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ അനുസരിച്ച് യുഡിഎഫിനെയും എൽഡിഎഫിനും നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഏറെ പ്രധാന്യമുള്ളതാണ്. യുഡിഎഫ് മുസ്ലിം ലീഗിനു നൽകിയിരിക്കുന്ന സീറ്റിൽ ലീഗ് സ്വതന്ത്രയായി മൽസരിച്ചു വിജയിച്ച ജെസി ജോണി പിന്നീട് കൂറുമാറി എൽഡിഎഫ് പക്ഷത്ത് ചേർന്ന് വൈസ് ചെയർപേഴ്സ‌ണായിരുന്നു. തുടർന്ന് യുഡിഎഫ് നൽകിയ ഹർജിയെത്തുടർന്ന് ഇവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു. ഇതേത്തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 1281 വോട്ടർമാരുള്ള വാർഡിൽ 392 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജെസി ജോണി വിജയിച്ചത്. യുഡിഎഫിന് നിർണായക സ്വാധീനമുള്ള വാർഡായതിനാൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇവർ.

എന്നാൽ ആംആദ്‌മി പാർട്ടി സ്ഥാനാർത്ഥി മുന്നണികൾക്ക് വെല്ലുവിളിയുയർത്തി പ്രചാരണ രംഗത്ത് സജീവമാണ്. ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാനായാൽ നഗരസഭാഭരണം കൂടി നേടാനുള്ള അവസരം യുഡിഎഫിന് വന്നുചേരും. നിലവിലുള്ള 12 എന്ന നിലയിൽ നിന്നും അംഗബലം 13 ആയി ഉയരും. ഒരാളുടെ പിന്തുണ കൂടി ലഭിച്ചാൽ നഗരസഭാഭരണം ലഭിക്കും. ഇന്ന് രാജിവയ്ക്കുന്ന നഗരസഭാ ചെയർമാൻ്റെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. ഇതിനു പുറമേ 11-ാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച മാത്യു ജോസഫ് പിന്നീട് എൽഡിഎഫിലേക്ക് കൂറുമാറിയെന്ന് ആരോപിച്ചാണ് യുഡിഎഫ് കൗൺസിലർമാർ തെരഞ്ഞെടുപ്പ് കമ്മീഷനെയും പിന്നീട് കോടതിയെയും സമീപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *