യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നു

ഇടുക്കി അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നതായി റിപ്പോർട്ട്. ആക്രമണത്തിൽ പരുക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് സോമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ പെൺ സുഹൃത്താണ് ക്വട്ടേഷന് പിന്നിലെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.

ഇൻഫോപാർക്ക് ജീവനക്കാരനായ സുമേഷ് നാട്ടുകാരിയായ പെൺ സുഹൃത്തുമായി ഒരുമിച്ചായിരുന്നു താമസം. ഇതിനിടയിൽ ഇരുവരും തമ്മിൽ പിണങ്ങി. സുമേഷ് സ്വകാര്യ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഫോൺ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

കല്ലാറുകുട്ടിയിൽ വെച്ചാണ് യുവാവിനെ അഞ്ചംഗ സംഘം ആക്രമിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കൈകാലുകൾ കാറിൻ്റെ സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷം രണ്ട് ഫോണുകൾ അക്രമികൾ കവർന്നു. പുലർച്ചെ ഇതുവഴിയെത്തിയ വഴിയാത്രക്കാരാണ് സുമേഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത് ഇയാളുടെ കൈക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഫോൺ തട്ടിയെടുക്കാൻ യുവതിയാണ് ക്വട്ടേഷന് നൽകിയതെന്നാണ് സുമേഷ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. യുവാവിൻ്റെ പരാതിയിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *