മാർച്ച് ഏഴാം തീയതി റേഷൻ കടകൾ അടച്ച് ഇടുക്കി കളക്ടേറ്റിനു മുമ്പിൽ ധർണ്ണ സമരം നടത്തുമെന്ന് ഇടുക്കി ജില്ലാ റേഷൻ വ്യാപാരി കോ- ഓഡിനേഷൻ കമ്മറ്റി നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് മന്ത്രിയുമായി നടത്തിയ അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് സമര പരിപാടികളുമായി വ്യാപാരികൾ മുന്നോട്ടു പോകുന്നത്.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്‌റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്‌റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള റേഷൻ എംപ്ലോയീസ് യൂണിയൻ എന്നിവരാണ് സമരത്തിൽ പങ്കെടുക്കുക.
റേഷൻ വ്യാപാരികളുടെ കമ്മീഷൻ വ്യവസ്ഥ സമ്പ്രദായം മാറ്റി അടിസ്ഥാന ശമ്പളം പുനക്രമീകരിക്കുക, ക്ഷേമനിധി അപാകതകൾ പരിഹരിക്കുക, കെ.റ്റി.പി.ഡി.എസ് ആക്റ്റിലെ അപാകതകൾ പരിഹരിക്കുക, കേന്ദ്ര ഗവർമെന്റ് വിതരണം നടത്തുന്ന ഭാരത് അരി റേഷൻ കടകൾ വഴി വിരണം നടത്തുക, കേന്ദ്രം വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കുക, കേരളത്തിലെ മുഴുവൻ കാർഡുടമകൾക്കും റേഷൻ ലഭ്യമാക്കുക, മണ്ണെണ്ണ വാതിൽപ്പടി വിതരണം നടത്തുക എന്നീ ആവശ്യങ്ങളാണ് വ്യാപാരികൾ ഉന്നയിച്ച ആവശ്യം. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഏഴാം തീയതി ഇടുക്കി കളക്ട്രേറ്റിൽ നടത്തുന്ന സമരത്തിന് ജില്ലയിലെ മുഴുവൻ വ്യാപാരികളും പങ്കെടുക്കണമെന്ന് കോഡിനേഷൻ കമ്മറ്റി നേതാക്കൾ ആഭ്യർത്ഥിച്ചു. സംഘടനകളെ പ്രതിനിധീകരിച്ച് എ.ഡി. വർഗ്ഗീസ്, എ.വി. ജോർജ്ജ്, എം.മണി, സോണി കൈതാരം, പി.ഇ. മുഹമ്മദ് ബഷീർ, കെ.സി. സോമൻ, സജീവൻ ഇടുക്കി, അബ്ദുൾ നിയാസ്, തോമസ്സ് കുട്ടി, സണ്ണി സേവ്യർ, അസൈനാർ, ഡൊമിനിക്ക്, പി.എ. അബദുൾ റഷീദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.