വാഴക്കുളം: കാവന പുളിക്കായത്തു കടവിലെ പാലത്തിൽ നിന്ന് കോഴിഫാം ഉടമ പുഴയിൽ വീണു മരിച്ചു. പോത്താനിക്കാട് മാവുടി പൂക്കുന്നേൽ പരേതനായ വർഗീസിന്റെ മകൻ മനോജ് (60) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. സ്കൂട്ടറിലെത്തി പാലത്തിൽ ഏറെ നേരം നിൽക്കുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. ആളൊഴിഞ്ഞ നേരത്ത് ഇയാൾ പുഴയിൽ ചാടുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പുഴയിൽ ചൂണ്ടയിട്ടിരുന്നവർ ഒരാൾ ഒഴുകിവരുന്നതും മുങ്ങിപ്പോകുന്നതും കണ്ട് പ്രദേശവാസികളെയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ നിന്നുള്ള അഗ്‌നി രക്ഷാസേനയുടെയും സ്കൂബാ ടീമിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തി. പുളിക്കായത്തു കടവിൽ നിന്ന് രണ്ടു കിലോമീറ്ററോളം താഴെ പ്ലാത്തോട്ടം കടവിനു സമീപത്തുനിന്ന് മൂന്നു മണിയോടെ മനോജിനെ മരിച്ച നിലയിൽ കണ്ടെത്തി.
പുഴയിൽ ചാടുന്നതിനു മുന്‌പ് ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചിരുന്നു. മൊബൈൽ ഫോണും സ്വന്തമായി എഴുതി പ്രസിദ്ധീകരിച്ച പുസ്‌തകവും പോലീസിനെഴുതിയ കത്തും സ്കൂട്ടറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കാൽമുട്ടിനു രോഗം ബാധിച്ച് ചികിത്സയിലായിരുന്നതിനാൽ നടക്കുന്പോൾ ഉപയോഗിച്ചിരുന്ന ഊന്നുവടിയും സ്കൂട്ടറിൽ ഉണ്ടായിരുന്നു. പോത്താനിക്കാട് കോഴിഫാം നടത്തുകയായിരുന്നു ഇയാൾ. മൂവാറ്റുപുഴ ജനറലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.